Crime
എസ്. എഫ്.ഐ നേതാവായ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കൊച്ചി: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ കോളേജ് പ്രിന്‍സിപ്പലിന്റെ മൊഴിയെടുത്തു. കോളേജിന്റെ ഭാഗത്ത് നിന്ന് വിദ്യക്ക് ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. അതേസമയം, കേസ് അഗളി പൊലീസിന് കൈമാറും. സംഭവ സ്ഥലം അഗളിയായതിനാല്‍ രേഖ പരിശോധിച്ച് തുടര്‍ നടപടി എടുക്കാനാവുക അഗളി പൊലീസിനാണെന്ന് കൊച്ചി പൊലീസ് പറഞ്ഞു. എസ്. എഫ്.ഐ നേതാവായ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസ്.
കാസര്‍കോടും,പാലക്കാടും വ്യാജ രേഖ ഉപയോഗിച്ച് ഗസ്റ്റ് ലക്ചറായി നിയമനത്തിന് ശ്രമിച്ചെന്ന ആരോപണത്തിലും പരാതി നല്‍കണോ എന്ന കാര്യത്തില്‍ മഹാരാജാസ് കോളേജ് ഇന്ന് തീരുമാനമെടുക്കും.
മഹാരാജാസ് കോളേജില്‍ 2018 മുതല്‍ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഈ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താത്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകര്‍ മഹാരാജാസ് കോളേജില്‍ വിവരം അറിയിച്ചു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് ഇനി അട്ടപ്പാടി പൊലീസിന് കൈമാറും.
നേരത്തേയും വിദ്യ വ്യാജ രേഖ ഉപയോഗിച്ച് ജോലി നേടിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജില്‍ അധ്യാപികയായിരുന്നുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.
