Crime
വിദ്യ മഹാരാജാസ് കോളേജിൽ സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയിൽ നിന്നാണ് പ്രിന്റ് പോലീസ് കണ്ടെടുത്തത്

കൊച്ചി: എസ്എഫ്‌ഐ മുന്‍ നേതാവ് കെ. വിദ്യ സമർപ്പിച്ച മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയിൽ നിന്നാണ് പ്രിന്റ് അഗളി പോലീസ് കണ്ടെടുത്തത്. വിദ്യയുടെ ഫോണിലെ ഇ-മെയിലുകള്‍ വീണ്ടെടുത്തതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് കഫേയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.
ഒരു വര്‍ഷം മുന്‍പ് പൂട്ടിയ കഫേയില്‍ നിന്നാണ് ഇത് സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഫേ ഉടമയെ വിളിച്ചുവരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന് വിദ്യയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പിന്നീട് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് സർട്ടിഫിക്കറ്റ് പ്രിന്റെടുത്തത് ഇതേ കഫെയില്‍ നിന്നാണെന്ന് പോലീസിന് സ്ഥിരീകരിച്ചത്.കോളേജില്‍ സമര്‍പ്പിച്ച രേഖ നശിപ്പിച്ചതായി വിദ്യ നേരത്തെ മൊഴി നൽകിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഏറെ നിര്‍ണായകമായ തെളിവാണ് ഇപ്പോൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്.