Crime
മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തിൽ കേസെടുക്കാതെ പൊലീസ് പരിക്കേറ്റ രോഗിയുടെ ഭർത്താവ് ഇന്ന് പരാതി നൽകും.

തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ് 5 പേർക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുക്കാതെ പൊലീസ്. പരിക്കേറ്റ രോഗിയുടെ ഭർത്താവ് ഇന്ന് പൊലീസിൽ പരാതി നൽകും. മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലാണെന്ന് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്.
കോട്ടയം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇന്നലെ ആംബുലന്‍സിൽ ഇടിച്ച് കയറുകയായിരുന്നു. അപടത്തിൽ ആംബുലന്‍സ് ഡ്രൈവർ നെടുമന സ്വദേശി നിതിന്‍, ഓടനാവട്ടം സ്വദേശി അശ്വ കുമാർ, ഭാര്യ ദേവിക, ബന്ധു ഉഷ കുമാരി, ശൂരനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് ഓടിച്ച സിപിഒ ബിജു ലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ദേവികയെ ഐസിയുവിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമായതിനാൽ പുലമണിൽ പൊലീസാണ് ഗതാഗതം നിയന്ത്രിച്ചത്. ഇതിനിടയിലായിരുന്നു അപകടം. നാട്ടുകാരും പൊലീസും തക്ക സമയത്ത് ഇടപെട്ട് ആംബുലന്‍സ് ഉയർത്തിയതിനാൽ ആളപായം ഒഴിവായി. അതേസമയം, ആംബുലന്‍സ് മറിഞ്ഞ സംഭവത്തിൽ ഗതാഗതം നിയന്ത്രിച്ച പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. മന്ത്രിയുടെ വാഹനം അടൂർ ഭാഗത്തുനിന്ന് വരുമ്പോൾ തെറ്റായ രീതിയിലാണ് പുലമൺ ജംഗ്ഷൻ കടന്നുപോകാന്‍ ശ്രമിച്ചത്. പൊലീസ് വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവർ ഇന്നലെ പറഞ്ഞിരുന്നു.”