Crime
ഹരിയാനയിലെ ഗുരുഗ്രാമിലെ കലാപത്തിൽ 3 പേർ കൊല്ലപ്പെട്ടു വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിൽ നടന്ന റാലിക്കിടെയാണ് അക്രമം
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ 2 വിഭാഗങ്ങൾ തമ്മിൽ തുടരുന്ന കലാപത്തിൽ 2 ഹോം ഗാർഡുകൾ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. 7 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കലാപത്തിൽ നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരിദാബ്ദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയിൽ ബുധനാഴ്ച്ചവരെ ഇന്‍റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിൽ നടന്ന റാലിക്കിടെയാണ് അക്രമം ആരംഭിക്കുന്നത്. ഗുരുഗ്രാം അൽവാർ ദേശീയ പാതയിൽ വച്ച് ഒരു സംഘം റാലി തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതോടയാണ് സംഘർഷം ആരംഭിക്കുന്നത്. അക്രമികൾ നിരവധി കാറുകൾ കത്തിച്ചു. ഇവർക്കെതിരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയിതിർക്കുകയുമായിരുന്നു.
ബജംറംഗ്ദൾ പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡിയോയാണ് സംഘർഷത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ബജ്റംഗ്ദൾ പ്രവർത്തകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മോനു മനേസറും കൂട്ടാളികളും വിഡിയോ പ്രചരിപ്പിച്ചത്. റാലി നടക്കുന്നതിനിടെ മേവാദിൽ താനുണ്ടാകുമെന്നു പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തായി ചില വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് കലാപത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
