Crime
ബംഗളുരു മയക്കു മരുന്ന് കേസിൽ നാല് മലയാള സിനിമാ താരങ്ങളെ ചോദ്യം ചെയ്തു

കൊച്ചി: ബംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. കേസിലെ മുഖ്യപ്രതികളിലൊരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലുമായി ബന്ധമുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തി. ഇത് സംബന്ധിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ഇതിൻ്റെ ഭാഗമായി നാലു മലയാള സിനിമാ താരങ്ങളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു. ഇന്നലെയാണ് ഇവരെ എൻസിബി ചോദ്യം ചെയ്തത്. അനൂപ് മുഹമ്മദിൻ്റെ ഫോണിൽ നിരന്തരം ബന്ധമുണ്ടായിരുന്നവരാണ് ഇവർ.
മലയാള സിനിമയിലെ പലർക്കും അനൂപുമായി ബന്ധമുണ്ടെന്നും അനൂപിനെ പരിചയപ്പെട്ടത് ചില ഉന്നതർ വഴിയാണെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. അനൂപിൻ്റെ കൂടെ ബംഗളുരുവിൽ നൈറ്റ് പാർട്ടിയിൽ പങ്കെടുത്ത മലയാള സിനിമാ സംവിധായൻ, ഒരു ക്രിക്കറ്റ് താരം എന്നിവർ എൻസിബിയുടെ നിരീക്ഷണത്തിലാണ്. ഇവരെ ഉടൻ ചോദ്യം ചെയ്യും.
ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടക്കുന്നത്. അനൂപിന്റെ സിനിമാ ഇടപെടലുകൾക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്താൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തീരുമാനിച്ചു. ഇന്നലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
ലഹരിക്കടത്ത് കേസിൽ ബിനീഷിനെ പ്രതിചേർക്കാനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നീക്കം. എൻ.സി.ബി ഉടൻ കേസെടുത്ത്ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങിയേക്കും. നാളെയാണ് ബിനീഷിൻ്റെ ഇഡിയുടെ കസ്റ്റഡി അവസാനിക്കുന്നത്.