Crime
വളഞ്ഞ വഴിയിലൂടെ ഉമ്മൻ ചാണ്ടിയെകുടുക്കാന്‍ ശ്രമിച്ചിട്ടില്ല വളഞ്ഞ വഴിയിലൂടെ വേലവെക്കേണ്ട കാര്യമില്ല. മുഖത്തുനോക്കി പറയുകയും മുഖത്തുനോക്കി ചെയ്യുകയും ചെയ്യും.

തിരുവനന്തപുരം: വാര്‍ത്താമാധ്യമങ്ങളില്‍ അനാവശ്യമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും വളഞ്ഞ വഴിയിലൂടെ ഉമ്മൻ ചാണ്ടിയെകുടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ. ബി ഗണേഷ് കുമാര്‍ എംഎല്‍എ. കപടസദാചാരത്തിൽ വിശ്വസിക്കുന്നില്ലെന്നും സത്യമാണ് തന്‍റെ ദൈവമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരേ താന്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
ഉമ്മന്‍ചാണ്ടിയുമായി രാഷ്ട്രീയമായ എതിര്‍പ്പുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഉമ്മന്‍ ചാണ്ടിയോട് വ്യക്തിപരമായ വിരോധം എനിക്കില്ല. വളഞ്ഞ വഴിയിലൂടെ വേലവെക്കേണ്ട കാര്യമില്ല. മുഖത്തുനോക്കി പറയുകയും മുഖത്തുനോക്കി ചെയ്യുകയും ചെയ്യും. കപടസദാചാരത്തിൽ വിശ്വസിക്കുന്ന ആളഞ്ഞ ഞാൻ. സത്യമാണ് എന്റെ ദൈവം. സിബിഐ ഉമ്മന്‍ചാണ്ടി സാറിനേക്കുറിച്ചും ഹൈബി ഈഡനേക്കുറിച്ചും എന്നോട് ചോദിച്ചു. രണ്ടുപേരേക്കുറിച്ചുമുള്ള കാര്യങ്ങള്‍ എനിക്കറിയില്ല എന്നാണ് ഞാന്‍ പറഞ്ഞത്, ഗണേഷ് കുമാര്‍ പറഞ്ഞു.
സോളാര്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് എന്റെ പിതാവിനെ കോണ്‍ഗ്രസിന്റെ പല നേതാക്കളും സമീപിച്ചിട്ടുണ്ട്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്ന് കത്ത് വായിച്ച എന്റെ പിതാവ് എന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം രേഖപ്പെടുത്തണമെന്ന് സിബിഐയോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേര് ചേര്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ അങ്ങനെ പറയുമോയെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.