Connect with us

HEALTH

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശ്

Published

on

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി. ഇതോടെ, ഇന്നലെയും ഇന്നുമായി സര്‍വകലാശാലയില്‍ നടക്കുന്ന UG, PG ഓപ്പണ്‍ കൗണ്‍സിലിങ്ങിന് എത്തിയ വിദ്യാര്‍ഥികള്‍ ദുരിതത്തിലായി. വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലാകുന്നതാണ് സര്‍വകലാശാലയുടെ നിര്‍ദ്ദേശം.
സെമസ്റ്റര്‍ ബ്രേക്ക് കഴിഞ്ഞ് ഈ മാസം 18ന് ക്യാമ്പസില്‍ തിരിച്ചെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കും നിര്‍ദ്ദേശം ബാധകമാകും. മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സര്‍വകലാശാല നടപടിയെന്ന് വി ശിവദാസന്‍ എംപി പ്രതികരിച്ചു. അടിയന്തര ഇടപെടല്‍ തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി ശിവദാസന്‍ എംപി കത്തയച്ചു. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്ക അറിയിച്ചു.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കോഴിക്കോട് ഇന്ന് ഉന്നതലയോഗം ചേരും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍വകക്ഷിയോഗവും, ജനപ്രതിനിധികളുടെ യോഗവും കളക്ടറേറ്റില്‍ ചേരുന്നുണ്ട്.
ജില്ലയിലെത്തിയ കേന്ദ്രസംഘം രോഗബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും. കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് സ്ഥാപിച്ച മൊബൈല്‍ വൈറോളജി ലാബിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ച 11 സാമ്പിളുകള്‍ നെഗറ്റീവായത് ആശ്വാസമാണ്. ഇന്നലെ അയച്ച 30 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്.
നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് നടപടികളാരംഭിച്ചു. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എന്‍.ഐ.വി. പൂനെയുടെ മൊബൈല്‍ ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ടീമും എത്തുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന്‍ കെ.എം.എസ്.സി.എല്‍.ന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.

Continue Reading