Connect with us

Crime

മൊയ്തീനെ പ്രതിചേര്‍ക്കാന്‍ ഇ ഡി ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് വിലയിരുത്തല്‍

Published

on

കൊച്ചി : മുന്‍മന്ത്രി എസി മൊയ്തീനെ പ്രതിചേര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൊയ്തീനെതിരായ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് ഇഡി വിലയിരുത്തല്‍.
അതേസമയം, ഓഫീസില്‍ പോലീസെത്തിയതില്‍ ഇഡിയ്ക്ക് കടുത്ത അതൃപ്തിയാണ്. മുന്നറിയിപ്പില്ലാതെ പൊലീസെത്തിയതാണ് ഇഡിയെ ചൊടിപ്പിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള തീരുമാന പ്രകാരം തുടര്‍നടപടിയെടുക്കും.

കേസിലെ പ്രതി പി.സതീഷ്‌കുമാറിന് കണ്ണൂരിലും നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.. കണ്ണൂര്‍ പേരാവൂരിലെ ഒരു സഹകരണ സൊസൈറ്റിയില്‍ ഭാര്യയുടെയും അടുത്ത ബന്ധുക്കളുടെയും പേരിലാണ് നിക്ഷേപം. നിക്ഷേപങ്ങള്‍ക്കൊന്നിനും കെവൈസി ഇല്ലെന്നാണ് വിവരം. കണ്ണൂരില്‍ നിന്ന് ഇഡി രേഖകള്‍ ശേഖരിച്ചു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഹവാല ഇടപാട് നടന്നതായി ഇ ഡി വെളിപ്പെടുത്തിയിരുന്നു. വിദേശത്തേക്ക് ഹവാല ഇടപാട് നടന്നെന്ന് ഇഡി വിചാരണ കോടതിയില്‍ വ്യക്തമാക്കി. ഒന്നാം പ്രതി പി.സതീഷ്‌കുമാറാണ് ഇടപാടിന് ചുക്കാന്‍ പിടിച്ചത്. സതീശന്റെ ബഹ്‌റിനില്‍ ഉള്ള കമ്പനിയിലേക്ക് ഹവാല നെറ്റ്വര്‍ക്ക് വഴി പണം കടത്തി, സഹോദരന്‍ ശ്രീജിത്, സഹോദരി വസന്തകുമാരി എന്നിവരുടെ പേരിലും കോടികള്‍ സതീഷ്‌കുമാര്‍ നിക്ഷേപിച്ചുവെന്നും സുഹൃത്തുക്കളുടെ പേരിലും സതീശന്‍ പണം നിക്ഷേപിച്ചുവെന്നും ഇ ഡി വിചാരണ കോടതിയില്‍ വെളിപ്പെടുത്തി.
പി. സതീശന്റെ വിദേശ ബന്ധം അന്വേഷിക്കണമെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. പണം വിദേശത്തേക്കും തിരികെയും ഒഴുകിയെന്നും സതീശന് വിദേശത്ത് സ്‌പെയര്‍പാര്‍ട്‌സ് കടയും സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസുമുണ്ടെന്ന് പറഞ്ഞ ഇഡി ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ഹവാല ഇടപാടില്‍ സഹായികളെന്നും കൂട്ടിച്ചേര്‍ത്തു.

വിവിധ ഇടങ്ങളില്‍ ഇ ഡി നടത്തിയ പരിശോധനയില്‍ 25 കോടി രൂപയുടെ രേഖകളാണ് കണ്ടെത്തിയത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാര്‍ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. കരുവന്നൂര്‍ സഹകരണ ബാങ്കിന് പുറമേ അയ്യന്തോള്‍ സഹകരണ ബാങ്ക് അടക്കമുള്ള മറ്റ് ബാങ്കുകള്‍ വഴിയും സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂരിലും കൊച്ചിയിലുമായി 9 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. സതീഷ് കുമാറിന്റെ ബിനാമി ഇടപാടുകളുടെ രേഖകള്‍ റെയ്ഡില്‍ കണ്ടെടുത്തതെന്ന് ഇ ഡി അറിയിച്ചു.

Continue Reading