Crime
സ്വത്ത് വിവരം സംബന്ധിച്ച രേഖകളുമായി എം കെ കണ്ണന്റെ പ്രതിനിധികൾ ഇ ഡി ഓഫീസിലെത്തി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്ത് വിവരം സംബന്ധിച്ച രേഖകളുമായി എം കെ കണ്ണന്റെ പ്രതിനിധികൾ ഇ ഡി ഓഫീസിലെത്തി. ഇന്ന് രാവിലെയാണ് എം കെ കണ്ണന്റെ പ്രതിനിധികൾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിയത്. രേഖകൾ കൈമാറാൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണന് ഇ ഡി അനുവദിച്ച അവസാന ദിവസം ഇന്നായിരുന്നു. ആദായനികുതി രേഖകൾ, സ്വയം ആർജിച്ച സ്വത്തുക്കളുടെ രേഖകൾ, കുടുംബാംഗങ്ങളുടെ ആസ്തി സംബന്ധിച്ച വിവരങ്ങൾ എന്നിവയാണ് കൈമാറാൻ ഇ ഡി നിർദേശിച്ചിരുന്നത്.
മുമ്പ് രണ്ടുതവണ നിർദേശം നൽകിയെങ്കിലും രേഖകൾ നൽകിയിരുന്നില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് ഇഡി സൂചന നൽകിയിട്ടുണ്ടായിരുന്നു. കരുവന്നൂർ സഹകരണബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ എം കെ കണ്ണനെ ഇഡി നേരത്തെ ചോദ്യംചെയ്തിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ വായ്പാതട്ടിപ്പ് നടത്തിയ പി സതീഷ്‌കുമാർ തൃശൂർ സഹകരണബാങ്കിൽ നിക്ഷേപം നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. തൃശൂർ ബാങ്കിൽ ഇ ഡി നടത്തിയ റെയ്‌ഡിൽ രേഖകളും പിടിച്ചെടുത്തു. ഇതിന്റെ തുടർച്ചയായാണ് മുൻ എം എൽ എ കൂടിയായ കണ്ണനെ ചോദ്യംചെയ്തത്.