Connect with us

Crime

വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ . കേരളത്തിലെ കർഷകർ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. അരി തമിഴ്നാട്ടിൽ നിന്ന് വരും

Published

on

ആലപ്പുഴ: കേരളത്തിലെ കർഷകർക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ . കേരളത്തിലെ കർഷകർ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നും അരി തമിഴ്നാട്ടിൽ നിന്ന് വരുമെന്നുമാണ് സജി ചെറിയാൻ തന്റെ പ്രസംഗത്തിൽ  പറഞ്ഞത്. കൃഷി മന്ത്രി പി പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിയിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം.മാന്നാർ ചെന്നിത്തല പഞ്ചായത്തിൽ ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമർശം.

‘തമിഴ്നാട്ടിൽ അരിയുള്ളിടത്തോളം കാലം കേരളത്തിൽ ആരും പട്ടിണി കിടക്കില്ല. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. സർക്കാർ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ട്. അതിനോട് സഹകരിക്കാൻ കർഷകർ തയ്യാറാകുന്നില്ല’- മന്ത്രി പറഞ്ഞു.  ഇരുമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കിൽ ഇനി കൃഷി ചെയ്യില്ലെന്ന് അവിടെയുള്ള കർഷകർ പറഞ്ഞിരുന്നു. ഇതിന് മറുപടി എന്ന തരത്തിലായിരുന്നു സജി ചെറിയാന്റെ പരാമർശം.

അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കർഷക സംഘടനകൾ രംഗത്തെത്തി. ഒരു മന്ത്രി ഒരിക്കലും നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യവും കർഷക സംഘടനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. ആലപ്പുഴയിൽ കർഷക‌ൻ കട ബാദ്ധ്യതയുടെ പേരിൽ ആത്മഹത്യ ചെയ്ത സംഭവം ചർച്ചയാകുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാ‌മ‌ർശം പുറത്തുവന്നിരിക്കുന്നത്.ഇതാദ്യമായല്ല സജി ചെറിയാൻ വിവാദ പരാമർശങ്ങൾ നടത്തുന്നത്. നേരത്തെ ഭരണഘടന വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ സജി ചെറിയാന്റെ മന്ത്രി സ്ഥാനം തെറിച്ചിരുന്നു. അടുത്തിടെയാണ് അദ്ദേഹം വീണ്ടും മന്ത്രി സ്ഥാനത്തെത്തിയത്.ഇന്ത്യൻ ഭരണഘടന ജനങ്ങളെ കൊള്ളയടിക്കാൻ മനോഹരമായി എഴുതിവച്ചിട്ടുള്ള സാധനമാണെന്നും അതിന്റെ സൈഡിൽ മതേതരത്വം ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചിട്ടുണ്ടെന്നും ബ്രിട്ടീഷുകാർ എഴുതിവച്ചത് അതേപോലെ പകർത്തി വച്ചതാണെന്നും പ്രസംഗിച്ചതാണ് മന്ത്രി സജി ചെറിയാന് വിനയായത്.ഒന്നരമണിക്കൂറായിരുന്നു സജി ചെറിയാന്റെ പ്രസംഗം. അത് ഒരു ഓൺലൈൻ മാദ്ധ്യമം സമ്പൂർണമായി നൽകി. അതിൽ നിശിതമായ ഭരണകൂടവിമർശനമാണ് സജി ചെറിയാൻ നടത്തിയതെന്ന ആരോപണം ഉയർന്നിരുന്നു.

Continue Reading