Connect with us

Crime

ഡോ. ഷഹനയുടെ ആത്മഹത്യ ആരോപണവിധേയനായ ഡോക്ടർ ഇ.എ റുവൈസ് കസ്‌റ്റഡിയിൽ

Published

on

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ഡോക്ടർ ഇ.എ റുവൈസിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാളെ ഇന്നലെ കേസിൽ പ്രതി ചേർത്തിരുന്നു. കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനു ശേഷമാണ് കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.
എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്” എന്ന് കുറിപ്പെഴുതിയ ശേഷമാണ് ഡോ.ഷഹന മരണത്തിന് കീഴടങ്ങിയത്. ഒപ്പം പഠിച്ചിരുന്ന പി.ജി മെഡിക്കൽ വിദ്യാർത്ഥിയായ ഇ.എ റുവൈസും കുടുംബവും താങ്ങാനാവാത്ത സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാഹം മുടങ്ങിയതാണ് ആത്മഹത്യക്കുള്ള കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
മെഡിക്കൽ കോളേജ് സി.ഐ പി.ഹരിലാൽ ഷഹനയുടെ വീട്ടിലെത്തി ഉമ്മ, സഹോദരി എന്നിവരിൽ നിന്നു മൊഴിയെടുത്തിരുന്നു.റുവൈസ് വിവാഹാലോചനയുമായി വന്നിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നു. വരന്റെ വീട്ടുകാർ ചോദിച്ച വലിയ സ്ത്രീധനം കൊടുക്കാൻ കഴിഞ്ഞില്ല. ഇതിനാൽ വിവാഹം മുടങ്ങി. ഇതോടെ ഷഹന മാനസികമായി തളർന്നെന്ന് സഹോദരൻ പൊലീസിനോടു പറഞ്ഞു. 50 ലക്ഷം രൂപയുടെ സ്വത്തും 50 പവൻ സ്വർണംഅല്ലെങ്കിൽ കാറും നൽകാൻ തയ്യാറായിരുന്നു. എന്നാൽ, 150 പവനും ഒരു ഏക്കറും ബി.എം.ഡബ്ല്യു കാറും ഒന്നരക്കോടി രൂപയും ചോദിച്ചെന്നാണ് ഷഹനയുടെ സഹോദരന്റെ പരാതി. ഡോക്ടറുടെ പിതാവാണ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത്. പിതാവിന്റെ നിർബന്ധത്തിന് മകനും വഴങ്ങി.

ഷഹനയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധന നടത്തുകയാണ്. ഇരുവരുടെയും ചാറ്റുകളും പരിശോധിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ പി.ജി വിദ്യാർത്ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹനയെ തിങ്കളാഴ്ച രാത്രിയിലാണ് ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താമസ സ്ഥലത്ത് അനസ്‌തേഷ്യയ്‌ക്കുള്ള മരുന്നു കുത്തിവച്ചാണ് മരിച്ചത്. ഉന്നത അന്വേഷണം ആവശ്യപ്പെട്ട് ഷഹനയുടെ ഉമ്മ ഇന്ന് ഡി.ജി.പിക്ക് പരാതി നൽകും.
അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കു നിർദ്ദേശം നൽകിയിരുന്നു.

Continue Reading