Crime
ബിനീഷ് കോടിയേരിയെ എൻ.സി.ബി അറസ്റ്റ് ചെയ്തു. അഗ്രഹാര ജയിലിൽ നിന്ന് ചോദ്യം ചെയ്യാനായ് കൊണ്ടുപോയി
ബെംഗളൂരു: ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻ.സി.ബി അധികൃതർ അറസ്റ്റു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസം എൻ.സി.ബി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കൂച്ചുവിലങ്ങാവുന്നത്.
രണ്ട് മലയാളികളും ഒരു കന്നഡ നടിയും അടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ഓഗസ്റ്റിൽ എൻസിബി മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദായിരുന്നു കേസിലെ രണ്ടാം പ്രതി. അറസ്റ്റിലായതിന് പിന്നാലെ അനൂപ് മുഹമ്മദ് എൻസിബിക്ക് നൽകിയ മൊഴിയാണ് ബിനീഷിന് കുരുക്കായത്. തനിക്ക് സാമ്പത്തിക സഹായം നൽകിയത് ബിനീഷാണെന്ന മൊഴി അനൂപ് മുഹമ്മദ് നൽകിയിരുന്നു. ഈ കേസിലാണ് ബിനീഷ് കോടിയേരിയും ഇപ്പോൾ പ്രതിസ്ഥാനത്ത് വന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിലിൽനിന്ന് ബിനീഷിനെ എൻസിബി ഓഫീസിലേക്ക് ചോദ്യംചെയ്യുന്നതിനായി കൊണ്ടുപോയി.. ബിനീഷ് കൊടിയേരിയും അനൂപ് മുഹമ്മദും ലഹരി മരുന്ന് ഇടപാടുകൾ നടത്തുന്നുവെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
