Crime
കട്ടപ്പനയിലും നരബലിയെന്ന് സംശയം. ഒരു കുട്ടിയുൾപ്പടെ രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി

കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയിലും നരബലിയെന്ന് സംശയം. ഒരു കുട്ടിയുൾപ്പടെ രണ്ടുപേരെയാണ് കൊന്ന് കുഴിച്ചുമൂടിയത്. മോഷണക്കേസിൽ പിടിയിലായ പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് നരബലി സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ (27), പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.രണ്ടുപേരെ കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ വീടിന്റെ തറയിൽ കുഴിച്ചിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വീട്ടിൽ നടത്തിയ പരിശോധനയിൽ മന്ത്രവാദത്തിന്റെയും മറ്റും തെളിവുകൾ ലഭിച്ചു.
അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. കട്ടപ്പന സാഗര ജംഗ്ഷനിൽ വിഷ്ണുവിന്റെ പഴയ വീടിന്റെ തറയിലാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത്. നിതീഷിന് വിഷ്ണുവിന്റെ സഹോദരിയിൽ ഉണ്ടായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഗന്ധർവന് കൊടുക്കാനെന്നുപറഞ്ഞാണ് അമ്മയുടെ പക്കൽനിന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വം നൽകിയതും.നഗരത്തിലെ ഒരു വർക്ക് ഷോപ്പിൽ നിന്ന് മോഷണം നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. അർദ്ധരാത്രി മോഷണം നടത്തുന്നതിനിടെ വർക്ക് ഷോപ്പ് ഉടമയുടെ മകനാണ് ഇരുവരെയും കാണുന്നതും പിടികൂടുന്നതും. ഇവരെ ചോദ്യംചെയ്തതോടെയാണ് നരബലിസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഇതേത്തുടർന്ന് പ്രതികളുടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ഉടൻതന്നെ പരിശോധന ആരംഭിക്കും.