Crime
ബലാത്സംഗ വീരൻമാർ ജാഗതൈ . പാക്കിസ്ഥാനിൽ ഇത്തരക്കാരെ ഷണ്ഡീകരിക്കാൻ നിയമം വരുന്നു

ഇസ്ലാമാബാദ്: ബലാത്സംഗം ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ പാകിസ്താനിൽ കർശനനിയമം ഉടനെ പ്രാബല്യത്തിൽ വരും. ബലാത്സംഗക്കേസുകളിലെ പ്രതികളെ ഷണ്ഡീകരിക്കുന്നതുൾപ്പെടെയുള്ള കർശനനടപടികൾ പുതിയ നിയമമനുസരിച്ച് നിലവിൽ വരും. ലൈംഗിക പീഡനക്കേസുകളിൽ കാലതാമസം കൂടാതെ പ്രതികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുള്ള വകുപ്പുകൾ നിയമത്തിലുണ്ട്.
ചൊവ്വാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിൽ നിയമമന്ത്രാലയം അവതരിപ്പിച്ച ആന്റി റേപ് ഓർഡിനൻസിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അംഗീകാരം നൽകിയതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ പുതിയ നിയമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ബലാത്സംഗക്കേസുകളുടെ അന്വേഷണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും കേസുകളിൽ കാലതാമസം ഒഴിവാക്കുന്നതിനും സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഗുരുതരവിഷയമായതിനാൽ ബലാത്സംഗക്കേസുകളിൽ നടപടികൾ വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ പൗരർക്ക് സുരക്ഷിതസാഹചര്യം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിയമം വ്യക്തവും സുതാര്യവുമായിരിക്കുമെന്നും കർശനമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. ഇരയായവർക്ക് ധൈര്യപൂർവം പരാതി നൽകാമെന്നും അവരെ സംബന്ധിച്ച പൂർണവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഇമ്രാൻഖാൻ കൂട്ടിച്ചേർത്തു.