KERALA
സ്ഥാനാർത്ഥി നിർണയത്തിൽ വനിതകൾക്ക് പ്രാതിനിദ്ധ്യം കുറവാണെന്നും സീറ്റ് കൊടുക്കാൻ കഴിയാത്തതിൽ ഞങ്ങൾക്ക് വിഷമം ഉണ്ടെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ വനിതകൾക്ക് പ്രാതിനിദ്ധ്യം കുറവാണെന്നും സീറ്റ് കൊടുക്കാൻ കഴിയാത്തതിൽ ഞങ്ങൾക്ക് വിഷമം ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്ക് പ്രാധാന്യം നൽകിയില്ലെന്ന എഐസിസി വക്താവ് ഷമ മുഹമ്മദിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു സതീശൻ.
ഷമ മുഹമ്മദ് പാവം കുട്ടിയാണ്. അവരുമായി ഞാൻ സംസാരിച്ചു. പാർട്ടിയോട് പൂർണമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് പറഞ്ഞത് മോശം ഉദ്ദേശത്തിലല്ല. കോൺഗ്രസിനെതിരെ ഇനി ഒരു കാര്യവും പരസ്യമായി പറയില്ലെന്നും, കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കാൻ കേരളത്തിൽ കൂടുതൽ സമയം ചെലവഴിക്കുമെന്നും ഷമ പറഞ്ഞു. ‘- സതീശൻ വ്യക്തമാക്കി.’
വനിതകൾക്ക് പ്രാതിനിദ്ധ്യം കൊടുത്തില്ലെന്ന് അവർ പറഞ്ഞത് ശരിയാണ്. അത് സത്യമാണ്. ആവശ്യമായ പ്രാതിനിദ്ധ്യം കൊടുക്കാൻ ഞങ്ങൾക്കും പറ്റിയില്ല. അതിൽ വിഷമമുണ്ട്. ചെയ്യേണ്ടതായിരുന്നു. സിറ്റിംഗ് എംപിമാർ വന്നപ്പോൾ പ്രായോഗികമായി വനിതകൾക്ക് സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല. ആദ്യത്തെ രാജ്യസഭാ സീറ്റ് വന്നപ്പോൾ വനിതയ്‌ക്കല്ലേ കൊടുത്തത്. ഇനിയൊരു അവസരം വരുമ്പോൾ തീർച്ചയായും പരിഹരിക്കും. വനിതകളെ വേണ്ട വിധത്തിൽ പരിഗണിക്കാൻ പറ്റിയില്ലെന്നത് നേതൃത്വത്തിന് കുറ്റബോധമുള്ള കാര്യമാണ്.’ – സതീശൻ പറഞ്ഞു.