Crime
അടൂർ വാഹനാപകടത്തിന്റെ ദുരൂഹതകളഴിക്കാൻ ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിലെ വാഹനാപകടത്തിന്റെ ദുരൂഹതകളഴിക്കാൻ ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ് . മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ഫൊറൻസിക് പരിശോധനയിലൂടെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി മൊബൈലുകൾ വിദഗ്ധ പരിശോധനകൾക്ക് അയക്കും.
ഇവരുടെ ചില സുഹൃത്തുക്കളെയും ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അപകടം നടന്ന വാഹനം കണ്ടെയ്‌നറിൽ ലോറിയിലേക്ക് ഇടിപ്പിച്ചു കയറ്റിയത് കൊണ്ടുതന്നെയെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിക്കുന്നുണ്ട്. എന്താണ് ഹാഷിമിന്റെ പ്രകോപനത്തിന് പിന്നിലെ കാരണമെന്ന അന്വേഷണത്തിലാണ് പോലീസ്
ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്‌കരിച്ചു. അനുജയുടെ സംസ്‌കാരം ഇന്ന് നടക്കും. വിനോദയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെ തുമ്പമൺ സ്‌കൂളിലെ അധ്യാപികയായ അനുജയെ കാറിൽ എത്തി ഹാഷിം നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ചോദിച്ചപ്പോൾ ചിറ്റപ്പന്റെ മകനാണെന്നാണ് അനുജ സപഹപ്രവർത്തകരോട് പറഞ്ഞത്.
എന്നാൽ ഇവരുടെ സൗഹൃദത്തെ കുറിച്ച് രണ്ടു വീട്ടുകാർക്കും അറിവില്ല. ഇരുവരുടെയും മരണത്തിൽ ദുരൂഹത തുടരുകയാണ്. കാർ മനഃപൂർവ്വം ട്രക്കിലിടിപ്പിച്ചതാണോ എന്ന സംശയത്തിലാണ് അടൂർ പൊലീസ്. മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ശാസ്ത്രിയ പരിശോധനയിലൂടെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനാവുമെന്ന നിഗമനത്തിലാണ് പൊലീസ്.