Crime
പടന്നക്കാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

നീലേശ്വരം: പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്. കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് അക്രമി ഉപേക്ഷിച്ച പെൺകുട്ടിയെ രാവിലെ നാട്ടുകാർ കണ്ടെത്തിയത്. പ്രതിക്കുവേണ്ടി പൊലീസ് വ്യാപക അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പെൺകുട്ടിയെ തട്ടിക്കാെണ്ടുപോയി സ്വർണ കമ്മൽ കവർന്നശേഷം ഉപേക്ഷിച്ച് കടന്നത്.പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങി. ഇതുവഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കവർച്ചയ്ക്കുശേഷം വീടിന് കുറച്ചകലെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കുട്ടി ചികിത്സയിലാണ്. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്.
കുട്ടിയെ കാണാതായതറിഞ്ഞ് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ അല്പം അകലെയുള്ള മറ്റൊരു വീട്ടിലെത്തിയ കുട്ടി വീട്ടുകാരെ കോളിംഗ് ബെല്ല് അടിച്ച് വിളിച്ചുണർത്തി കാര്യം പറയുകയായിരുന്നു. അവരാണ് തിരച്ചിൽ നടത്തിയിരുന്ന നാട്ടുകാരെ വിവരം അറിയിച്ചത്. മോഷണം മാത്രമല്ല സംഭവത്തിന് പിന്നിലെ ലക്ഷ്യമെന്നും പൊലീസ് തുടക്കത്തിലേ സംശയമുണ്ടായിരുന്നു.
പശുവിനെ കറക്കാനായി അതിരാവിലെ പതിവായി അടുക്കളവാതിൽ തുറക്കാറുണ്ടെന്നും കറവ കഴിഞ്ഞശേഷമേ അത് അടയ്ക്കാറുള്ളൂ എന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. അതിനാൽ പ്രദേശവാസികളോ സ്ഥലവുമായി നല്ല അടുപ്പമുള്ളവരോ ആകാം സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്. പ്രതിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സമീപ വീടുകളിലെയും മറ്റും സിസി ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്’