Connect with us

KERALA

കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയേക്കില്ല. ഒന്നില്‍ സിപിഎമ്മും മറ്റൊന്നില്‍ സിപിഐയും മത്സരിച്ചേക്കും.

Published

on

കോട്ടയം: കേരള കോണ്‍ഗ്രസ് എം ന് ഇത്തവണ രാജ്യസഭാ സീറ്റ് ഇടതുമുന്നണി നല്‍കിയേക്കില്ല. ജയസാധ്യതയുള്ള രണ്ട് സീറ്റുകളില്‍ ഒന്നില്‍ സിപിഎമ്മും മറ്റൊന്നില്‍ സിപിഐയും മത്സരിച്ചേക്കും. കേരള കോണ്‍ഗ്രസ് എമ്മിനെ അനുനയിപ്പിക്കുനുള്ള ഫോര്‍മുല സിപിഎം തയ്യാറാക്കുന്നുണ്ടന്നാണ് സൂചന. ആര്‍ജെഡിയും സീറ്റ് ആവശ്യമായി രംഗത്തുള്ളത് മുന്നണി നേതൃത്വത്തിന് തലവേദനയാണ്.

സിപിഎമ്മിന്റെ എളമരം കരിമും സിപിഐയുടെ ബിനോയ് വിശ്വവും കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് കെ മാണിയുമാണ് ജൂലൈ ഒന്നിന് ഒഴിയുന്നത്. മൂന്ന് സീറ്റുകളിലേക്ക് ജൂണ്‍ 25 നാണ് തെരഞ്ഞെടുപ്പ്. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് രണ്ട് സീറ്റുകളിലാണ് ഇടതുമുന്നണി ജയിക്കാന്‍ കഴിയുക. ജയിക്കാന്‍ കഴിയുന്ന രണ്ടില്‍ ഒരു സീറ്റ് സിപിഎം ഏറ്റെടുക്കും. അടുത്ത സീറ്റിലേക്ക് സി പിഐയും കേരള കോണ്‍ഗ്രസ് എമ്മും ആര്‍ ജെ ഡിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
സിപിഐക്ക് സീറ്റ് നല്‍കി, കേരള കോണ്‍ഗ്രസ് എമ്മിനെ മറ്റെന്തെങ്കിലും പദവി നല്‍കി അനുനയിപ്പിക്കാം എന്നാണ് സിപിഎം നേതൃത്വം ആലോചിക്കുന്നത്. മുന്നണിയുടെ ഭാഗമായി വന്നപ്പോള്‍ ഉണ്ടായിരുന്ന രാജ്യസഭാ സീറ്റ് വിട്ടു നല്‍കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. എന്നാല്‍ സിപിഎമ്മിന് സിപിഐയെ പിണക്കാന്‍ കഴിയില്ല.അതുകൊണ്ട് കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ വേണ്ടിയുള്ള ചില ഫോര്‍മുലകള്‍ സി പി എം തയ്യാറാകുന്നുണ്ടെന്നാണ് സൂചന. അതില്‍ കേരള കോണ്‍ഗ്രസ് എം വഴങ്ങുമോ എന്ന കാര്യത്തില്‍ നേതൃത്വത്തിന് വ്യക്തതയില്ല.

അപ്പോഴും ആര്‍ജെ ഡി യുടെ പിണക്കം പരിഹരിക്കാന്‍ ഉള്ള ഫോര്‍മുല സിപിഎം നേതൃത്വത്തില്‍ ഉരുത്തിരിഞ്ഞില്ല. മുന്നണിയിലെ അവഗണന ഇനിയും സഹിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് ആര്‍ജെഡി ഉള്ളത്. അതുകൊണ്ട് അടുത്ത തദ്ദേശ തെ രഞ്ഞടുപ്പിന് മുന്‍പ് ആര്‍ ജെ ഡി യുടെ മുന്നണി മാറ്റം അടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായാലും അത്ഭുതപ്പെടാനില്ല. അതേസമയം രാജ്യസഭാ സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ വലിയ തര്‍ക്കങ്ങളില്ല. യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റില്‍ മുസ്ലിം ലീഗ് മത്സരിക്കും എന്ന ധാരണ നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുന്നണികള്‍ രാജ്യസഭാ സീറ്റ് ചര്‍ച്ചകളിലേക്ക് കടക്കും.

Continue Reading