KERALA
ഹെഡ്മാസ്റ്ററേക്കുറിച്ചന്വേഷിക്കുന്നത് പ്യൂണാകരുത്.അതിന്റെ ഉത്തരവാദിത്വം ഈ പാര്‍ട്ടിക്കും സര്‍ക്കാരിനും ഉണ്ടാകുമെന്നും അന്‍വര്‍
തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പ് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്ന് പി.വി. അന്‍വർ പറഞ്ഞു ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി.വി അന്‍വര്‍.
എഡിജിപിക്കെതിരെ അടക്കമുള്ള പരാതി അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചതിലുള്ള അതൃപ്തിയും അന്‍വര്‍ പ്രകടിപ്പിച്ചു. ഹെഡ്മാസ്റ്ററേക്കുറിച്ചന്വേഷിക്കുന്നത് പ്യൂണാകരുതെന്നും അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ടാകുമെന്നും അന്‍വര്‍ ഓര്‍മിപ്പിച്ചു.ഞാന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലുണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമോയെന്നത് സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്ക് മുന്നിലും ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്.
ഇത് അന്തസ്സുള്ള സര്‍ക്കാരും മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്. അവരുടെ മുന്നിലാണ് എന്റെ പരാതി നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ മുന്നിലാണ് ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുള്ളത്. ഹെഡ്മാസ്റ്ററെ കുറിച്ച് പരാതി നല്‍കിയാല്‍ അദ്ദേഹത്തിന് കീഴിലുള്ള അധ്യാപകരും പ്യൂണും അല്ല അന്വേഷിക്കുക. അങ്ങനെയുള്ള ഒരു നയം ഉണ്ടാകുമോ. ഞാന്‍ പരാതി നല്‍കിയിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ. അത് പഠിക്കട്ടേ. അതിന് നടപടിക്രമങ്ങളുണ്ട്. ഹെഡ്മാസ്റ്ററെ കുറിച്ച് പ്യൂണ്‍ അന്വേഷിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഈ പാര്‍ട്ടിക്കും സര്‍ക്കാരിനും ഉണ്ടാകുമെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.
എം.ആര്‍. അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ സംഘത്തിലുള്ളത് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരാണ്. ആ ഘട്ടത്തില്‍ എങ്ങനെ നീതിപൂര്‍വ്വമായ അന്വേഷണം നടക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതേ ചോദ്യംതന്നെയാണ് തനിക്കുമുള്ളതെന്ന് അന്‍വര്‍ മറുപടി നല്‍കി. അതിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍്് പറഞ്ഞു
