Business
പോർവിളി തുടർന്ന യുഎസിനെ നേരിടാൻ ചൈന നേരിട്ട് കളത്തിലിറങ്ങി :യുഎസിൽനിന്നുള്ള ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നു ചൈന അറിയിച്ചു

വാഷിങ്ടൻ : വന്ന ഉടനെ പോർവിളി മുഴക്കിയ ട്രംപിൻ്റെ യുഎസിനെ നേരിടാൻ ചൈന നേരിട്ടു കളത്തിലിറങ്ങിയതോടെ വ്യാപാരയുദ്ധത്തിന്റെ ആശങ്കയിൽ ലോകം. യുഎസിൽനിന്നുള്ള ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നു ചൈന അറിയിച്ചു. ചൈനയിൽനിന്നുള്ള ഇറക്കുമതിക്കു യുഎസ് 10 ശതമാനം തീരുവ ചുമത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണു ബെയ്ജിങ്ങും കടുപ്പിച്ചത്.
അതിനിടെ യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘന പ്രവർത്തനത്തെപ്പറ്റി അന്വേഷിക്കുമെന്നും ചൈന അറിയിച്ചു. യുഎസിൽനിന്നുള്ള കൽക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്ക് 15 ശതമാനവും ക്രൂഡ് ഓയിൽ, കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്കു 10 ശതമാനവുമാണു തീരുവ ചുമത്തുക. ടങ്സ്റ്റൻ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോർപറേഷൻ, കാൽവിൻ ക്ലെയിൻ, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയിൽ പെടുത്താനും ചൈന തീരുമാനിച്ചു.
ലോകത്തെ രണ്ട് പ്രബല രാജ്യങ്ങൾ തമ്മിലുള്ള തീരുവയുദ്ധം ആഗോളതലത്തിൽ പ്രത്യാഘാതമുണ്ടാക്കും എന്നാണു വിലയിരുത്തൽ. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കെതിരെ 25 ശതമാനം ഇറക്കുമതിത്തീരുവയും ചൈനയ്‌ക്കെതിരെ 10 ശതമാനം ഇറക്കുമതിത്തീരുവയും ചുമത്തുമെന്നാണു കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോ എന്നിവരുമായുള്ള ചർച്ചകളെ തുടർന്ന് ഈ രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തുന്നത് താൽക്കാലത്തേക്കു മരവിപ്പിച്ചിരുന്നു.