Crime
പി.സി.ജോർജ് കോടതിയിൽ കീഴടങ്ങി. ബിജെപി പ്രവർത്തകരും ജോർജിനൊപ്പമെത്തി

കോട്ടയം : മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി.ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പി.സി.ജോർജ് എത്തിയത്. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോർജിന്റെ നീക്കം. അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയുമെത്തിയതിനു പിന്നാലെ ജോർജ് കോടതിയിലെത്തുകയായിരുന്നു. താൻ കീഴടങ്ങനാണ് വന്നതെന്ന് ജോർജ് പറഞ്ഞു. ബിജെപി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി.ജോർജിനെ അറസ്റ്റു ചെയ്യാനായി രാവിലെ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഈ സമയം പി.സി.ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു.
ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മതവിദേഷ്വ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി.സി.ജോർജിന്‍റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു.