KERALA
കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു.ഡിസിസി പ്രസിഡന്റുമാരെയും ഉടനടി മാറ്റും
തിരുവനന്തപുരം: പുതുതായി ചാർജെടുത്ത കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ഇന്ന് വൈകീട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി പുതിയ ടീം ചര്‍ച്ചനടത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എ.പി. അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, കേരളത്തില്‍നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് യോഗത്തിൽ ക്ഷണം.
വ്യക്തികേന്ദ്രീകൃത നേതൃത്വം എന്നതിനെക്കാളുപരി ഒരു ടീം എന്നനിലയിലാണ് ഹൈക്കമാന്‍ഡ് പുതിയ നേതൃസംവിധാനം വിഭാവനംചെയ്തിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തലങ്ങളിലും മാറ്റംവരാം. മുഴുവന്‍ ഭാരവാഹികളെയും മാറ്റുമോ അതോ കുറച്ചുപേരെ മാത്രം മാറ്റി ഭാഗികപുനഃസംഘടനയാണോയെന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല.
നിലവില്‍ 32 ജനറല്‍ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും കെപിസിസിക്കുണ്ട്. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് കൂടുതല്‍ ഭാരവാഹികളെ നിയമിക്കാനും സാധ്യതയുണ്ട്. ട്രഷറര്‍സ്ഥാനത്തും ഒഴിവുണ്ട്. പുനഃസംഘടനയ്ക്കുള്ള ഒരു ബ്ലൂ പ്രിന്റ് സംസ്ഥാനനേതൃത്വത്തിന്റെ മനസ്സിലുണ്ട്. അതിന് എഐസിസിയുടെ അംഗീകാരംവാങ്ങി മുന്നോട്ടുനീങ്ങാനാണ് സാധ്യത. ഡിസിസി പ്രസിഡന്റുമാരിലും ഉടനടി മാറ്റത്തിനാണ് സാധ്യത. ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് എഐസിസിയുടെ മുന്നിലുണ്ട്.
