KERALA
മോദി രാഷ്ട്രീയ പ്രചാരണത്തിന് സൈന്യത്തെ ഉപയോഗിക്കുന്നുവെന്ന തരൂറിൻ്റെ പുസ്തകത്തിലെ എഴുത്ത് ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ശശി തരൂരും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ബന്ധം പുതിയൊരു വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് വിദേശ സന്ദര്‍ശനത്തിനുള്ള കേന്ദ്ര പ്രതിനിധി സംഘത്തലവനായി തിരഞ്ഞെടുത്തതിന് പിന്നാലെ തരൂരും കോണ്‍ഗ്രസ് നേതാക്കളും കൊമ്പുകോര്‍ത്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാനമയിലെ ഇന്ത്യന്‍ എംബസിയില്‍ വിദേശ പ്രതിനിധികളുമായി സംസാരിക്കുമ്പോള്‍ ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയതിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിന് മറുപടിയുമായി ശശി തരൂരും രംഗത്തെത്തിയിരുന്നു. മോദി രാഷ്ട്രീയ പ്രചാരണത്തിന് സൈന്യത്തെ ഉപയോഗിക്കുന്നുവെന്ന് തരൂര്‍ മുമ്പ് തന്റെ പുസ്തകത്തിലെഴുതിയത് ഓര്‍മിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മാധ്യമ-പ്രചാരണ വിഭാഗം ചെയര്‍മാനുമായ പവന്‍ഖേര.
‘2018-ല്‍ പുറത്തിറക്കിയ ‘ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന തന്റെ പുസ്തകത്തില്‍ മിന്നലാക്രമണത്തെക്കുറിച്ച് തരൂര്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു’ എന്ന് പവന്‍ ഖേര എക്‌സില്‍ കുറിച്ചു. തരൂര്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന പുസ്തകത്തിലെ ഭാഗവും പവന്‍ ഖേര എക്‌സില്‍ പങ്കുവെച്ചു.
2016-ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളെയും മ്യാന്‍മറില്‍ വിമതരെ പിന്തുടര്‍ന്നുള്ള ഒരു സൈനിക നടപടിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണോപാധിയായി നാണംകെട്ട രീതിയിലാണ് ചൂഷണം ചെയ്തിട്ടുള്ളത്. മുമ്പ് അത്തരം നിരവധി നടപടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഒരിക്കലും ചെയ്യാത്ത ഒന്നാണിതെന്നും തരൂര്‍ പുസ്തകത്തില്‍ കുറിച്ചിരുന്നു.
എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാനമയില്‍ ഇന്ത്യന്‍ എംബസിയില്‍ വിദേശ പ്രതിനിധികളുമായി സംസാരിക്കുമ്പോള്‍ ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയിരുന്നു.
സമീപവര്‍ഷങ്ങളില്‍ വന്ന മാറ്റമെന്തെന്നാല്‍ ആക്രമണം നടത്തിയാല്‍ വലിയവില നല്‍കേണ്ടിവരുമെന്ന് ഭീകരര്‍ക്കും മനസ്സിലായി എന്നതാണെന്നാണ് ശശി തരൂര്‍ ഇന്ത്യന്‍ എംബസിയില്‍ സംസാരിക്കവേ പറഞ്ഞത്. അക്കാര്യത്തില്‍ സംശയമില്ല. ഉറി ഭീകരാക്രമണത്തിനു പിന്നാലെ, മിന്നലാക്രമണത്തിനായി ഇന്ത്യ നിയന്ത്രണരേഖ കടന്നു. അത് മുന്‍പ് സംഭവിക്കാത്തതാണ്. കാര്‍ഗില്‍ യുദ്ധസമയത്തുപോലും ഇന്ത്യ നിയന്ത്രണരേഖ കടന്നിട്ടില്ല -തരൂര്‍ പറഞ്ഞു.