KERALA
അൻവറിനെ യുഡിഎഫിൽ ചേർക്കുന്ന കാര്യം പൂർണമായി അടഞ്ഞിട്ടില്ല.

കണ്ണൂർ : പി.വി.അൻവർ യുഡിഎഫിനൊപ്പമുണ്ടായിരുന്നെങ്കിൽ കരുത്തായേനെയെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. യുഡിഎഫിലേക്ക് വരാൻ തയാറാണെങ്കിൽ കൂടെ നിർത്തും. അൻവറിന്റെ യുഡിഎഫ് പ്രവേശനം തടഞ്ഞത് അദ്ദേഹത്തിന്റെ തന്നെ നിബന്ധനകളാണെന്നും സുധാകരൻ പറഞ്ഞു. ‘‘യുഡിഎഫ് സംവിധാനം ഇന്നലെയുണ്ടാക്കിയതല്ല. ഒരു വ്യക്തിയുടെ താൽപര്യത്തിൽ അതു പൊളിക്കാനാകില്ല. അൻവർ വരുന്നെങ്കിൽ സന്തോഷം. എന്നാൽ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചാലും കുഴപ്പമില്ല. ഞങ്ങളുടെ വോട്ട് ബാങ്ക് പരിശോധിച്ചപ്പോൾ ഒരു ഭയപ്പാടും ഇല്ല. യുഡിഎഫ് സ്ഥാനാർഥിയെ അംഗീകരിക്കാത്ത ആളെ എങ്ങനെ മുന്നണിയിൽ നിർത്തുമെന്നും സുധാകരൻ ചോദിച്ചു.
അൻവറിന് സീറ്റു നൽകുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നിട്ടുണ്ടോ എന്നറിയില്ല. അൻവറിനെ യുഡിഎഫിൽ ചേർക്കുന്ന കാര്യം പൂർണമായി അടഞ്ഞിട്ടില്ല. അൻവറിനെ കൂടെകൂട്ടാൻ വ്യക്തിപരമായി ശ്രമിക്കും. അൻവറില്ലെങ്കിലും യുഡിഎഫ് ജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാവർക്കും കാഴ്ചപ്പാടുകളുണ്ടാകാം. അതിൽ ഉറച്ചു നിൽക്കുന്നത് പിടിവാശി എന്നു വേണമെങ്കിൽ പറയാം. അൻവറും സതീശനും അൽപം അയഞ്ഞിരുന്നെങ്കിൽ യുഡിഎഫ് പ്രവേശനം സാധ്യമാകുമായിരുന്നു. യുഡിഎഫ് സ്ഥാനാർഥിയെ അംഗീകരിച്ചിരുന്നെങ്കിൽ സതീശൻ അൻവറിനെ കൈ പിടിച്ച് കൊണ്ടുവന്നേനെ’’– സുധാകരൻ പറഞ്ഞു.
സ്വരാജിന് എത്ര വോട്ടാണുള്ളതെന്ന് അദ്ദേഹത്തിന് തന്നെ അറിയാമെന്നും സുധാകരൻ പറഞ്ഞു. മത്സരരംഗത്തുനിന്നു പിന്മാറാൻ അദ്ദേഹം പരമാവധി ശ്രമിച്ചതാണ്. ശുപാർശ വരെ നടത്തി. സ്വരാജിനെ നിലമ്പൂരിൽ നിർബന്ധിപ്പിച്ച് മത്സരിപ്പിച്ചതാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.