KERALA
കവളപ്പാറ ദുരന്തം ഉണ്ടായപ്പോൾ ആദ്യം ഓടിയെത്തിയവരിൽ ഒരാളായിരുന്നു താനെന്നു എം. സ്വരാജ്
നിലമ്പൂർ: കവളപ്പാറയിൽ ദുരന്തമുണ്ടായപ്പോൾ എത്തിയില്ലെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ആരോപണം തെറ്റാണെന്നും ദുരന്തം ഉണ്ടായപ്പോൾ ആദ്യം ഓടിയെത്തിയവരിൽ ഒരാളായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.
‘ദുരന്ത ഭൂമിയിലേക്ക് ആദ്യം എത്തിയവരിൽ ഒരാളായിരുന്നു ഞാൻ. എറണാകുളത്ത് നിന്നും നേരെ അന്ന് കവളപ്പാറയിലേക്കാണ് വന്നത്. അന്നത്തെ കാലാവസ്ഥയിൽ സാഹസികമായ യാത്രയായിരുന്നു അത്. അവിടെ പ്രവർത്തിച്ചത് ജനങ്ങൾ വിലയിരുത്തും. ആരോപണം ഉന്നയിച്ചത് ഓർമക്കുറവ് കൊണ്ടാകാം. ചതുഷ്‌കോണ മത്സരമായാലും പഞ്ചകോണ മത്സരമായാലും കൂടുതൽ മത്സരാർത്ഥികൾ വരുന്നത് മത്സരത്തിന് ആവേശം നൽകും. ജനങ്ങളിൽ നിന്ന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. നിലമ്പൂരിൽ എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം. വർഗീയതയ്‌ക്കെതിരെയുള്ള സിപിഎമ്മിന്റെ നിലപാടിനെ ചോദ്യംചെയ്യാൻ ഒരു യൂത്ത് കോൺഗ്രസും ആയിട്ടില്ല. വർഗീയതയുമായി എന്നും സന്ധി ചെയ്‌തിട്ടുള്ളത് കോൺഗ്രസാണ്.’ – സ്വരാജ് പറഞ്ഞു.
കവളപ്പാറയിൽ ദുരന്തമുണ്ടായപ്പോൾ സ്വരാജ് എത്തിയില്ലെന്ന് പിവി അൻവറാണ് ആരോപണം ഉന്നയിച്ചത്. അതിനിടെ എം സ്വരാജിന്റെ മണ്ഡലത്തിലെ പര്യടനം തുടരുകയാണ്. ഇടത് പ്രചാരണത്തിനായി മന്ത്രിമാർ അടക്കം കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ മണ്ഡലത്തിലെത്തും. നിലമ്പൂരിൽ ആകെ 19 പേരാണ് ഇതുവരെ പത്രിക സമർപ്പിച്ചത്.
