Crime
അന്ത്യചുംബനം നൽകി അമ്മ; തേങ്ങലോടെ വിട നൽകി പൊന്നോമനക്ക്
കൊല്ലം ∙’ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുൻ്റെ വിളന്തറയിലെ വീട്ടിലെ പൊതുദർശനം അവസാനിച്ചു . അമ്മ സുജ മകനെ ചേർത്തുപിടിച്ച് അന്ത്യചുംബനം നൽകിയത് നൊമ്പരക്കാഴ്ചയായി. വീട്ടുവളപ്പിൽ തന്നെയാണ് സംസ്കാരം. മിഥുന്റെ മൃതദേഹം ചിതയിലേക്കെത്തിച്ചു. മിഥുന്റെ അനുജൻ സുജിൻ ആണ് അന്ത്യകർമങ്ങൾ ചെയ്യുന്നത്.
കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയശേഷം മിഥുന്റെ മൃതദേഹം വിലാപയാത്രയായാണ് തേവലക്കര സ്കൂളിൽനിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചത്. പ്രിയപ്പെട്ട മകനെ അവസാനമായി കാണാൻ വിദേശത്തുനിന്ന് എത്തിയ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ നാടിനെ തീരാദുഃഖത്തിലാക്കി. ഇളയമകനെ ചേർത്തുപിടിച്ച് മിഥുന്റെ മൃതദേഹത്തിനരികത്തിരുന്ന സുജയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും നിന്നു. മിഥുനെ കണ്ട് അലമുറയിട്ട് കരഞ്ഞ പിതാവ് മനുവും തീരാനൊമ്പരമായി. മിഥുനെ അവസാനമായി കാണാൻ നാടൊന്നാകെയാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 11 മണിയോടെയാണ് മിഥുന്റെ മൃതദേഹം സ്കൂളിൽ എത്തിച്ചത്. ഉച്ചയ്ക്ക് ഒരു മണിവരെ സ്കൂളിൽ പൊതുദർശനം തുടർന്നു. തുടർന്നാണ് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുവന്നത്.
