KERALA
കൃഷ്ണപിള്ള അനുസ്മരണ പരിപാടിയിൽ ക്ഷണിച്ചില്ല ജി. സുധാകരൻഓട്ടോയിൽ തനിച്ചെത്തി അഭിവാദ്യമർപ്പിച്ചു
.
ആലപ്പുഴ: പി.കൃഷ്ണപിള്ള അനുസ്മരണ ദിന പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ തനിച്ച് ആദരാഞ്ജലി അർപ്പിച്ചു. പാർട്ടി പരിപാടിക്കുശേഷമാണ് അദ്ദേഹം വലിയചുടുകാട്ടിൽ എത്തിയത്. വി.എസിന് സുഖമില്ലാതായതിനുശേഷം താനായിരുന്നു പരിപാടിയുടെ ഉദ്ഘാടകനെന്നും ഇത്തവണ ക്ഷണമുണ്ടായില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നത്തെ പരിപാടി ഉദ്ഘാടനം ചെയ്തത് എളമരം കരീമാണ്. മന്ത്രി സജിചെറിയാനും ജില്ലാ സെക്രട്ടറിയും പങ്കെടുത്തു. പരിപാടി കഴിഞ്ഞ് നേതാക്കൾ മടങ്ങിയശേഷമാണ് ഓട്ടോറിക്ഷയിൽ സുധാകരൻ തനിച്ച് വലിയ ചുടുകാട്ടിലെത്തിയത്. പിന്നീട് ആദരം അർപ്പിച്ച ശേഷം അദ്ദേഹം ഓട്ടോയിൽ മടങ്ങി
പരിപാടിയിൽ ക്ഷണിക്കാത്തതിന്റെ നീരസം സുധാകരന്റെ വാക്കുകളിലുണ്ടായിരുന്നു. ‘‘വിഎസിന് സുഖമില്ലാതായതിനുശേഷം ഞാനായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. ജില്ലയിലെ പാർട്ടി അംഗത്വത്തിൽ സീനിയറാണ് ഞാൻ. 62 വർഷമായി പാർട്ടി അംഗമാണ്. പരിപാടി കഴിഞ്ഞ വിവരം അറിഞ്ഞില്ല. എന്നെ വിളിച്ചില്ല. ഇവിടെവന്ന് പ്രതിജ്ഞ പുതുക്കേണ്ടത് ആവശ്യമാണ്. പരിപാടിക്ക് വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. കഴിഞ്ഞ വർഷം വരെ ഞാനാണ് ഉദ്ഘാടനം ചെയ്തത്. പാർട്ടി അംഗമാണ്. ജില്ലാ കമ്മിറ്റി ഓഫിസിലെ ബ്രാഞ്ചിലാണ് പ്രവർത്തിക്കുന്നത്’’–ജി.സുധാകരൻ പറഞ്ഞു.
