KERALA
എൻ.വി. വൈശാഖനെ സിപിഎമ്മിൽ സജീവമാക്കാൻ തീരുമാനം.
തൃശ്ശൂർ: സംഘടനാപ്രവർത്തകയുടെ പരാതിയിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഡിവൈഎഫ്‌ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി അഡ്വ.എൻ.വി. വൈശാഖനെ സിപിഎമ്മിൽ സജീവമാക്കാൻ തീരുമാനം. പാർട്ടിയുടെ പ്രധാന പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. സംഘടനയുടെ അച്ചടക്കനടപടിയുടെ പേരിൽ ഒരു വർഷത്തോളം വൈശാഖനെ സിപിഎം അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സി.പി.എം. ഏരിയാ കമ്മിറ്റി അംഗമായിരുന്ന വൈശാഖന്റെ സസ്പെൻഷൻ പാർട്ടി പിൻവലിച്ചിട്ട് ഒരു വർഷത്തോളമായി. അതിനിടെ തിരുവനന്തപുരത്ത് നടന്ന പാർട്ടിയുടെ പരിപാടിയിൽ കഴിഞ്ഞ മാസം വൈശാഖൻ പങ്കെടുത്തിരുന്നു.
സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് പാർട്ടിയിലേക്ക് സജീവമായി തിരിച്ചെത്തിക്കാൻ പാർട്ടി തീരുമാനിച്ച ഘട്ടത്തിലാണ് വൈശാഖനെതിരേ മറ്റൊരു പരാതി പുറത്തുവന്നത്. അതോടെ തീരുമാനം വൈകി. പാർട്ടിയുടെ പുതിയ മുഖവും ശബ്ദവുമായി ചർച്ചകളിലും പ്രതിരോധങ്ങളിലും നിറഞ്ഞുനിന്നിരുന്ന സമയത്താണ് ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെത്തിയത്. അതിനുശേഷമാണ് കരുവന്നൂർ പ്രശ്നം ഉൾപ്പടെയുള്ളവ ഉയർന്നുവന്ന് സിപിഎം ജില്ലാഘടകം പ്രതിരോധത്തിലായത്.
ഇതിനെതിരേ ശക്തമായ പ്രതികരണവുമായി എത്താൻ ശേഷിയുള്ള നേതാക്കളുടെ അഭാവം പാർട്ടിയെ ക്ഷീണിപ്പിച്ചു.
സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയെ അറിയിച്ച് അനുമതി തേടും. അനുമതി കിട്ടിയാൽ വൈശാഖനെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
