Crime
കത്തിപ്പടർന്ന പ്രക്ഷോഭത്തിനൊടുവിൽ നേപ്പാൾ പ്രധാനമന്ത്രി രാജി വെച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ കത്തിപ്പടര്‍ന്ന ജെന്‍ സി വിപ്ലവത്തില്‍ തലകുത്തി വീണ് പി.കെ.ശര്‍മ ഒലി സര്‍ക്കാര്‍. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ശര്‍മ ഒലി രാജിവച്ചു. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 26 സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കുമെതിരെയാണ് യുവാക്കളുടെ പ്രക്ഷോഭം. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളടക്കം പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം കലാപമായി മാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി ശര്‍മ ഒലി രാജിവച്ചത്
നേപ്പാള്‍ സര്‍ക്കാരിനുനേരെ ‘ജെന്‍ സീ വിപ്ലവം’ എന്നപേരില്‍ യുവാക്കളുടെ പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച പ്രക്ഷോഭം തിങ്കളാഴ്ച സുരക്ഷാസേന അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെയാണ് അക്രമാസക്തമായത്. പോലീസ് നടപടികളെത്തുടർന്ന് 19 പേര്‍ മരിച്ചിരുന്നു. 347 പേര്‍ക്ക് പരിക്കേറ്റു.
അക്രമസംഭവങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് രമേശ് ലേഗഖ് രാജിവച്ചിരുന്നു. തൊട്ടുപുറകെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ തിങ്കളാഴ്ച രാത്രി വൈകി സോഷ്യല്‍മീഡിയ സൈറ്റുകളുടെ നിരോധനം പിന്‍വലിച്ചുവെങ്കിലും പ്രക്ഷോഭം അവസാനിച്ചിരുന്നില്ല. ആളിപ്പടര്‍ന്ന ജെന്‍സീ പ്രക്ഷോഭത്തില്‍ നേപ്പാളിലെ സർക്കാർ തന്നെ ഒടുവില്‍ നിലംപൊത്തുകയായിരുന്നു
