Business
ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു: കസ്റ്റംസ് പരിശോധന തുടരുന്നു
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കി.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളില്‍ നിന്നാണ് 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയിൽ പെടുന്നതുമായ 150ഓളം വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിൽ കടത്തിയെന്നാണ് വിവരം. ഇതിൽ 20ഓളം വാഹനങ്ങൾ കേരളത്തിൽ എത്തിയതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഇതുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ലാൻഡ് ക്രൂസർ, ലാൻഡ് റോവർ തുടങ്ങിയ വാഹനങ്ങളാണ് കടത്തിയത്. വാഹനങ്ങൾ കടത്തിക്കൊണ്ടുവരാനും രജിസ്റ്റർ ചെയ്യാനും ഉദ്യോഗസ്ഥരും ഏജന്റുമാരുമടങ്ങുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്.ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസിൽ നിന്നുള്ള വിവരത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
ഭൂട്ടാൻ വാഹനം വാങ്ങിയവരിൽ ചിലരെ തിരിച്ചറിഞ്ഞെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിൽ എത്തിച്ച് നമ്പർ മാറ്റിയതായും വിവരമുണ്ട്. ലേലത്തിൽ വയ്ക്കുന്ന വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊള്ളവിലയ്ക്കു വിറ്റ് പണമുണ്ടാക്കുകയാണ് ഈ സംഘം ചെയ്യുന്നത്. ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ കാർ 10 ലക്ഷത്തിനും 3 ലക്ഷത്തിന് വാങ്ങിയത് 30 ലക്ഷത്തിനും വിറ്റെന്ന് കണ്ടെത്തിയിരുന്നു.
ഹിമാചൽ പ്രദേശിലെ എച്ച്പി 52 എന്ന രജിസ്‌ട്രേഷൻ നമ്പറിലാണ് കൂടുതലും വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ വാഹനമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഹിമാചൽപ്രദേശിൽ രജിസ്റ്റർ ചെയ്യുന്നത്. അവിടെയുള്ള രജിസ്‌ട്രേഷൻ അതോറിറ്റിയുടെ എൻഒസി ഉൾപ്പടെയാണ് കേരളത്തിൽ കാറുകൾ വിറ്റതും.
കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും കെഎൽ രജിസ്‌ട്രേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഭൂട്ടാൻ വാഹനങ്ങൾ സ്വന്തമാക്കിയവർ ഇറക്കുമതി നികുതിയും പിഴയും അടയ്‌ക്കേണ്ടിവരും. വാഹനങ്ങൾ രൂപം മാറ്റിയതിന് ശിക്ഷ വേറെയുമുണ്ടാകും.
