KERALA
പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും. നിരക്ക് കുറച്ചുകൂടേ എന്നും കോടതി
തൃശ്ശൂര്‍: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത 544-ലെ പാലിയേക്കര ടോള്‍ പിരിവില്‍ വിലക്ക് തുടരും. ടോള്‍ പിരിക്കാന്‍ ദേശീയപാത അതോറിറ്റി നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. ടോള്‍ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനം കൈക്കൊണ്ടുകൂടേ എന്ന് കോടതി ദേശീയപാതാ അതോറിറ്റിയോട് ആരാഞ്ഞു. ജനം നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് കനത്ത ഗതാഗതക്കുരുക്കാണ് യാത്രികര്‍ അനുഭവിച്ചുവരുന്നത്. ടോള്‍ നല്‍കി യാത്രചെയ്യുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. എന്നാല്‍, ഏതാണ്ട് 65 കിലോമീറ്റര്‍ സ്‌ട്രെച്ചില്‍ അഞ്ച് കിലോമീറ്ററിൽ മാത്രമേ പ്രശ്നമുള്ളൂവെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഈ പ്രശ്‌നംകൊണ്ട് മാത്രം ടോള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെയ്ക്കുന്നത് ശരിയല്ലെന്ന് കേന്ദ്രം കോടതിയില്‍ നിലപാടെടുത്തു. റോഡ് നിര്‍മാണം വേഗത്തില്‍ പോകുന്നുണ്ടെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
എന്നാല്‍, അഞ്ചുകിലോമീറ്ററാണെങ്കില്‍പ്പോലും ടോള്‍ കൊടുത്ത് യാത്രചെയ്യുന്ന ജനം ബുദ്ധിമുട്ടാന്‍ പാടില്ലെന്ന നിലപാട് സ്വീകരിച്ചാണ് കോടതി സ്‌റ്റേ തുടരാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് ടോള്‍പിരിവ് തടഞ്ഞുകൊണ്ട് ആദ്യ ഉത്തരവ് വരുന്നത്. ആദ്യം നാലാഴ്ചത്തേക്കാണ് തടഞ്ഞതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി വിലക്ക് നീട്ടി.
