Connect with us

Crime

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘത്തിനെതിരെ പൊട്ടിത്തെറിച്ച് ഹൈക്കോടതി

Published

on

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എ. പത്മകുമാർ പ്രസിഡന്റായ ബോർഡിലെ മറ്റ് അംഗങ്ങൾക്ക് ക്രിമിനൽ ഉത്തരവാദിത്തം ഉണ്ടെന്നും കെ.പി. ശങ്കർദാസിലേക്കും എൻ. വിജയകുമാറിലേക്കും അന്വേഷണം പോകാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എസ്‌ഐടിയെ ഇപ്പോൾ സംശയനിഴലിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഹൈക്കോടതി. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ അഴിച്ചെടുത്ത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാൻ കൊടുത്തുവിട്ട തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൂട്ടായ തീരുമാനമായിരുന്നു. അന്നത്തെ, 2019-ലെ ബോർഡ് മെമ്പർമാരായ ശങ്കർദാസ്, എൻ. വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും കോടതി ചോദിച്ചു.

പത്മകുമാറിനെ പോലെ തന്നെ ഈ രണ്ട് ബോർഡ് മെമ്പർമാരും കുറ്റകൃത്യത്തിൽ ഒരേപോലെ പങ്കാളികളാണ്. ഇതിൽ പത്മകുമാറിനെതിരെ മാത്രമാണ് നടപടി ഉണ്ടായിട്ടുള്ളത്. മറ്റ് രണ്ടുപേർക്കെതിരെയും എന്തുകൊണ്ട് നടപടി എടുത്തില്ല. അവരെ കാര്യമായി ചോദ്യംചെയ്തതായും രേഖകളിൽ കാണാൻ സാധിക്കുന്നില്ല. അത് അന്വേഷണത്തിലെ വലിയ പോരായ്മയായി കോടതി ചൂണ്ടിക്കാണിക്കുന്നു.

പ്രതികളുടെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജഡ്ജി ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരൻ ഈ വിഷയങ്ങൾ പരിശോധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കവെ നേരത്തെയും ഹൈക്കോടതി കടുത്ത നിലപാട് കൈക്കൊണ്ടിരുന്നു.

നേരത്തെ രണ്ട് മുൻകൂർ ജാമ്യഹർജികളാണ് ഉണ്ടായിരുന്നു, അതിൽ ഒന്ന് ദേവസ്വം ബോർഡിന്റെ സെക്രട്ടറി ആയിരുന്ന ജയശ്രീയുടെ കാര്യത്തിലും എസ്. ശ്രീകുമാറിന്റെ കാര്യത്തിലുമായിരുന്നു. ഇത് തള്ളിക്കൊണ്ട്, ഇരുവർക്കുമെതിരെ അടിയന്തിര നടപടി എടുക്കണമെന്നാണ് കോടതി നിർദേശിച്ചത്. അത് വൈകിയതിലും കോടതി പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു

Continue Reading