Connect with us

Crime

അടച്ചിട്ട മുറിയില്‍ ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ചു കണ്ടാല്‍ അത് അനാശാസ്യമാകില്ലെന്ന് കോടതി

Published

on


ചെന്നൈ: അടച്ചിട്ട മുറിയില്‍ ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ചു കണ്ടാല്‍ അതിനെ അനാശാസ്യമായി കാണാന്‍ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. സമൂഹത്തില്‍ ഇത്തരത്തിലുള്ള അനുമാനം നിലനില്‍ക്കുന്നുണ്ടാകാം. എന്നാല്‍ അതിന്റെ ചുവടു പിടിച്ച് അച്ചടക്ക നടപടികളോ ശിക്ഷയോ നല്‍കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. സായുധ റിസര്‍വ് പൊലീസ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് നീക്കിയ നടപടി ജസ്റ്റിസ് ആര്‍. സുരേഷ് കുമാര്‍ റദ്ദാക്കി.
1998ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കെ. ശരവണ ബാബു എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേസില്‍ വനിതാ കോണ്‍സ്റ്റബിളിനൊപ്പം കണ്ടതോടെ അവിഹിത ബന്ധം ആരോപിച്ച് പ്രാദേശിക വാസികള്‍ രംഗത്ത് എത്തുകയായിരുന്നു. സംഭവം വിവാദമായതോടെ കെ. ശരവണ ബാബുവിനെതിരെ അധികൃതര്‍ നടപടി കൈക്കൊള്ളുകയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
എന്നാല്‍ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അവരുടെ വീടിന്റെ താക്കോല്‍ വാങ്ങിക്കാനായി തന്റെ താമസ സ്ഥലത്ത് എത്തിയതാണെന്നും അവര്‍ മുറിയില്‍ പ്രവേശിച്ചതോടെ ആരോ വാതില്‍ പുറമേ നിന്നു പൂട്ടുകയായിരുന്നുവെന്നാണ് ശരവണ ബാബുവിന്റെ വാദം. ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണം തെളിയിക്കാന്‍ ദൃക്‌സാക്ഷികളോ മറ്റു തെളിവുകളോ ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.

Continue Reading