KERALA
ജി സുധാകരന് പിൻതുണ നൽകാൻ കോൺഗ്രസ് നീക്കം: യുഡിഎഫ് ഉചിതമായ തീരുമാനം ആലോചിച്ച് കൈക്കൊള്ളുമെന്നു സണ്ണി ജോസഫ്
ജി സുധാകരന് പിൻതുണ നൽകാൻ കോൺഗ്രസ് നീക്കം: യുഡിഎഫ് ഉചിതമായ തീരുമാനം ആലോചിച്ച് കൈക്കൊള്ളുമെന്നു സണ്ണി ജോസഫ്
തിരുവനന്തപുരം: ജി സുധാകരനിൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനെ കാണാൻ സാധിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തോട് പാർട്ടി ചെയ്തത് കടുത്ത അനീതിയാണ്. രാഷ്ട്രീയ ശത്രുക്കളോട് പോലും ചെയ്യാൻ പറ്റാത്ത കാര്യമാണ് ആലപ്പുഴയിലെ പാർട്ടി നേതൃത്വം ജി സുധാകരനോട് ചെയ്തതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
‘വിദ്യാർത്ഥിയായിരുന്ന കാലം മുതൽ തനിക്കറിയാവുന്ന വ്യക്തിയാണ് ജി സുധാകരൻ. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിച്ചയാളാണ്. ജനാധിപത്യ മര്യാദ എപ്പോഴും പുലർത്തിയിരുന്നു. അഴിമതിക്കെതിരെ ഏറ്റവും കൂടുതൽ പോരാടിയ പൊതുപ്രവർത്തകനെന്ന നിലയിൽ ജനങ്ങൾക്ക് സ്വീകാര്യനായി. അദ്ദേഹത്തെ വളരെ മോശമായും പിതാവിനെപ്പോലും മോശമായി ചിത്രീകരിച്ചവർക്കെതിരെ നടപടി സ്വീകരിച്ചില്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ടി സഖാക്കൾ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ അദ്ദേഹം നടത്തിയ വികസനപദ്ധതികളാണ് മുഖ്യമന്ത്രിയിപ്പോൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തെ പരിപാടിയിൽ ക്ഷണിച്ചില്ല. സുധാകരൻ വിഷയത്തിൽ എന്തുവേണമെന്നത് പാർട്ടിയും യുഡിഎഫും ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. അത് കൂട്ടായി ചർച്ച ചെയ്ത് തീരുമാനിക്കും. അദ്ദേഹം നിയമസഭയിൽ വേണമെന്നതാണ് വ്യക്തിപരമായ തീരുമാനം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്’- രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിനെ വെട്ടിലാക്കുന്ന കാര്യങ്ങളാണ് ജി സുധാകരൻ പറഞ്ഞതെന്നും അദ്ദേഹത്തിന്റെ നീക്കങ്ങൾ ഗൗരവത്തോടെ വീക്ഷിക്കുന്നുവെന്നും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. ഇക്കാര്യത്തിൽ യുഡിഎഫ് ഉചിതമായ തീരുമാനം ആലോചിച്ച് കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
