KERALA
ജി സുധാകരൻ്റെവീടിന് പൊലീസ് സുരക്ഷ:വീടിന് സമീപം പ്രതിഷേധ ബാനറുകളും
ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയ മുൻ മന്ത്രി ജി സുധാകരനെതിരെ സിപിഎം ക്യാമ്പിൽ വിമർശനം. സൈബറിടങ്ങളിലും ജി സുധാകരനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.പുന്നപ്ര പൊലീസിനാണ് സുരക്ഷണ ചുമതല. ഇതിനിടെ സുധാകരന്റെ വീടിന് സമീപം പ്രതിഷേധ ബാനറുകളും സ്ഥാപിച്ചു. കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും എന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്.
സിപിഎമ്മിൽ നിന്ന് അഞ്ചുപേർ പോലും പോകില്ലെന്നും സുധാകരൻ പൊളിറ്റിക്കൽ ഫോക്സ് ആണെന്ന് പ്രചരിപ്പിക്കുമെന്നും സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറി സി ഷാജി കഴിഞ്ഞ ദിവസം പറഞ്ഞു. ആലപ്പുഴയിലെ തൊഴിലാളികളാണ് ജി സുധാകരനെ വളർത്തിയതെന്നും അധികാരത്തോടുള്ള ആർത്തിയാണ് അദ്ദേഹത്തിനെന്നും തനിക്ക് എന്തുഗുണം കിട്ടുമെന്ന് നോക്കിയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ഷാജി കൂട്ടിച്ചേർത്തു.
നീണ്ടകാലം പാർട്ടിയുമായി അകന്നുനിന്നതിനുശേഷം ഇന്നലെയാണ് ജി സുധാകരൻ നിർണായ പ്രഖ്യാപനങ്ങൾ നടത്തിയത്. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും എന്നാൽ പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ലെന്നും ആരുടെയും പിന്തുണയ്‌ക്ക് പോകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പിൽ ഒന്നും പറയില്ലെന്നും ഒരിടത്തും പ്രസംഗിക്കാനുമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു
