KERALA
കാഫിർ സ്‌ക്രീൻഷോട്ട്: തിരഞ്ഞെടുപ്പിൽ സിപിഎം വിഷംകലർത്താൻ ശ്രമിച്ചു- ഷാഫി പറമ്പിൽ
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ടിലൂടെ തിരഞ്ഞെടുപ്പിൽ സിപിഎം വിഷം കലർത്താൻ ശ്രമിച്ചുവെന്ന് ഷാഫി പറമ്പിൽ എം.പി. നാടിന്റെ ഐക്യമാണ് ഇതുണ്ടാക്കിയവർ തകർക്കാൻ ശ്രമിച്ചത്. ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നു, രണ്ട് ദിവസംകൊണ്ട് ചെയ്യാവുന്ന കാര്യമായിരുന്നു. അതാണ് രണ്ട് വർഷമായി നീണ്ടുപോയത്. ഇതിന് കാരണം സർക്കാരിന്റെയും പാർട്ടിയുടെയും സംരക്ഷണം അവർക്ക് ലഭിച്ചതാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വടകരയിലെ ജനങ്ങളോടാണ് നന്ദി പറയാനുള്ളത്. പ്രചരിച്ചത് പച്ചക്കള്ളമാണെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പുലർച്ചെ ഏഴ് മണിമുതൽ ക്യൂനിന്ന് വമ്പൻ ഭൂരിപക്ഷത്തോടെ ഈ കള്ളത്തെ പരാജയപ്പെടുത്തിയത്. ഇപ്പോൾ പ്രചരിപ്പിച്ചവരിൽ ഒരാളെയാണ് അറസ്റ്റ് ചെയ്തത്. ഇനി നിർമാതാക്കളിലേക്ക് എത്തണം. അത് അന്വേഷണ സംഘത്തിന്റെ ഉത്തരവാദിത്വമാണെന്നും ഷാഫി പറഞ്ഞു.
തിരഞ്ഞെടുപ്പുകൾ വരും പോകുമെന്നും നാടിനെ നശിപ്പിക്കരുത് എന്നുമായിരുന്നു അന്ന് സിപിഎം പറഞ്ഞ കാര്യം. ഇതിനെ ഏറ്റുപിടിക്കാൻ കെ.കെ. ശൈലജയും തയ്യാറായി. ഇപ്പോൾ ഈ പ്രചാരണങ്ങളെല്ലാം അവരെ തിരിഞ്ഞുകൊത്തുകയാണ്. സിപിഎമ്മിന്റെ നേതാക്കൻമാരിൽ ആരെങ്കിലും ഇത്തരം വർഗീയ പ്രതികരണങ്ങളോട് പ്രതികരിക്കാൻ തയ്യാറുണ്ടെങ്കിൽ എഴുന്നേറ്റുനിന്ന് പ്രതികരിക്കണം. സ്‌ക്രീൻഷോട്ട് ഉന്നത നേതാക്കകളുടെ അറിവോടെയാണ് വന്നതെന്നും ഷാഫി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ഇത്തരം വർഗീയ ശ്രമങ്ങൾക്കുള്ള തിരിച്ചടി അതിശക്തമായി തുടർന്നു. ഇപ്പോൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വടകരയിലെ ജനങ്ങൾ വർഗീയതയ്‌ക്കെതിരെ നിലപാട് എടുത്തു. പേരാമ്പ്രയിലും നാദാപുരത്തും കുറ്റ്യാടിയിലും കൊയിലാണ്ടിയിലും ഇതാവർത്തിച്ചു. അവരുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കാണ് ആദരവും നന്ദിയും ആദ്യം അറിയിക്കേണ്ടതെന്നും ഷാഫി പറഞ്ഞു.
സിപിഎം ഒരാളെ കൊന്നാലോ ബോംബ് ഉണ്ടാക്കിയാലോ ബോംബ് നിർമാണത്തിനിടെ ആരെങ്കിലും മരിച്ചാലോ ബോംബാക്രണം നടത്തിയാലോ ഒന്നും അവരുടെ പാർട്ടിക്ക് പങ്കില്ല, നേതൃത്വത്തിന് പങ്കില്ല എന്നാണ് പറയുക. എന്നാൽ, യുഡിഎഫിന്റെ ആരെങ്കിലും ഒരാൾ എന്തെങ്കിലും കമന്റ് ഇട്ടാൽ പോലും സോണിയാ ഗാന്ധിവരെ മറുപടി പറയണമെന്നായിരുന്നു ഇവരുടെ നിലപാട്.
എല്ലാം ചെയ്തിട്ട് എന്തൊരു വർഗീയതയാണെടോ എന്നൊക്കെ തന്റെ പേരടക്കം പറഞ്ഞായിരുന്നു അവരുടെ പ്രചരണം. ഈ ശ്രമത്തിനാണ് ഇപ്പോൾ നിയമപരമായി തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇത് സൃഷ്ടിച്ചവരേക്കൂടെ പൊതുസമൂഹത്തിന്റെ മുൻപിൽ കൊണ്ടുവരണം. ഈ കാലതാമസം ഇതിന്റെ സ്രഷ്ടാവിനെ കണ്ടെത്താനുള്ള തടസ്സമായി മാറണം എന്നാണ് പിണറായി വിജയന്റെ പോലീസും അന്ന് ആഗ്രഹിച്ചത്. അതുകൊണ്ടുമാത്രമാണ് രണ്ടാഴ്ച കൊണ്ട് തീർക്കാനുള്ള പണി രണ്ട് കൊല്ലം നീട്ടിക്കൊണ്ടുപോയതെന്നും ഷാഫി പറമ്പിൽ പറഞ്ഞു
