Crime
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ പിഎംഎൽഎ നിയമപ്രകാരം കേസ്
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ) നിയമപ്രകാരം കേസെടുത്ത് ഇഡി. പൊലീസ് കേസിലെ മുഴുവൻ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കി.
മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്‌ഡ് നടത്തി മടങ്ങുന്നതിനിടെയാണ് പ്രതികൾ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്
ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. അന്വേഷണം നേരിടുന്നവരിൽ നിന്ന് പണമിടപാട് ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. കേസിലെ ഗൂഢാലോചനയും അന്വേഷിക്കും. സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്ന നേതാക്കൾക്കെതിരെയും അന്വേഷണം നടത്തും. ഇതാദ്യമാണ് വധശ്രമക്കേസിൽ പിഎംഎൽഎ ചുമത്തുന്നത്.
കഴിഞ്ഞ മേയ് മാസം 27നാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്‌ഡ് നടത്തി കാറിൽ മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. സംഭവത്തിൽ 27പേരെ പൊലീസ് പ്രതിചേർത്തിരുന്നു. പിഎംഎൽഎ നിയമത്തിൽ വധശ്രമവും ഗൂഢാലോചനയും ഷെഡ്യൂൾ ഒഫൻസിൽ വരുന്ന കുറ്റകൃത്യങ്ങളാണെന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആറിൽ പ്രതിചേർത്തവരെ ഇഡിയും പ്രതികളാക്കിയത്.
