KERALA
ബിന്ദു അമ്മിണി വിശ്വാസിയല്ല, ആക്ടിവിസ്റ്റായിട്ടും സര്‍ക്കാര്‍ പിന്തുണച്ചെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണി വിശ്വാസിയല്ലെന്നും ആക്ടിവിസ്റ്റ് ആണെന്നും ഹൈക്കോടതി. ആക്ടിവിസ്റ്റുകളായ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിനെതിരെ ബി ജെ പി, ആർ.എസ്.എസ്. പ്രവർത്തകർ പ്രക്ഷോഭം നടത്തിയപ്പോൾ സർക്കാർ ആക്ടിവിസ്റ്റുകൾ കയറുന്നതിനെ പിന്തുണച്ചുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരേ ബി.ജെ.പി. പ്രവർത്തകർ മുളക് സ്പ്രേ ചെയ്തുവെന്ന കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ശബരിമല പ്രവേശന വിധി വന്ന സമയത്ത് ഏറെ പ്രക്ഷുബ്ദമായിരുന്നു. ഒരു ഭാഗത്ത് വിധിയെ എതിർത്ത് ബി.ജെ.പി., ആർ.എസ്.എസ്. എന്നിവയും മറ്റ് ഹിന്ദു സംഘടനകളും മറുവശത്ത് കേരള സർക്കാരുമാണ് ഉണ്ടായിരുന്നത്. ഹിന്ദു സംഘടനകളും ബി.ജെ.പിയും ആക്ടിവിസ്റ്റ് ആയ സ്ത്രീയുടെ ശബരിമല പ്രവേശനം തടയാൻ ശ്രമിച്ചപ്പോൾ സർക്കാർ ആക്ടിവിസ്റ്റുകളെ പിന്തുണക്കുകയായിരുന്നുവെന്നും ജസ്റ്റിസ് സുധീന്ദ്ര കുമാർ ചൂണ്ടിക്കാട്ടി.
പ്രതികൾക്കെതിരായി സമർപ്പിച്ച വീഡിയോ ദൃശ്യത്തിൽ രണ്ട് പ്രതികളുടേയും ദൃശ്യങ്ങളില്ല. കൂടാതെ സംഭവം നടന്നതിന് വ്യക്തമായ സാക്ഷിമൊഴികളോ മറ്റ് തെളിവുകളോ ഇല്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി അഭിഭാഷകനും രണ്ടാം പ്രതി ബി.ജെ.പി. നേതാവും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിമായിരുന്നു. എന്നിട്ടും ഇരുവരേയും തിരിച്ചറിയാൻ വൈകിയെന്നും കോടതി വ്യക്തമാക്കുന്നു.
പ്രതികളായ പ്രതീഷ് ആർ, സി.ജി. രാജഗോപാൽ എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 2019 നവംബർ 26ന് രാവിലെ ശബരിമലയിൽ പോകുന്നതിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രാവിലെ ഏഴരയോടെ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ എത്തിയ ബിന്ദു അമ്മിണിയെ ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകർ കുരുമുളക് സ്പ്രേ ഉപയോഗിച്ച് അക്രമിച്ചുവെന്നാണ് കേസ്
