KERALA
നാമജപ ഘോഷയാത്രയ്‌ക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരൻ നായരെന്ന് എം എം മണി

ഇടുക്കി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി. നാമജപ ഘോഷയാത്രയ്‌ക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരൻ നായരാണ്. എൻ എസ് എസിന്റെ നിലപാട് യു ഡി എഫിനെ സഹായിക്കാനാണ്. സുകുമാരൻനായർ കോൺഗ്രസിൽ ചേർന്ന് മുണ്ടുമുറുക്കി ഉടുത്തു ഇറങ്ങണമെന്നും എം എം മണി പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം ഇപ്പോൾ. കോടതിയുടെ വിധി വന്നതിന് ശേഷം സർക്കാർ തുടർ നടപടി സ്വീകരിക്കും. സർവ്വകക്ഷി യോഗം ചേർന്ന് കൂട്ടായ ആലോചനയ്‌ക്ക് ശേഷമായിരിക്കും സർക്കാർ തീരുമാനമെടുക്കുക. അതുവരെ വിഷയത്തിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും എം എം മണി പറഞ്ഞു.
ഇടുക്കിയിൽ യു ഡി എഫിന് മുൻതൂക്കം ഉണ്ടാകുമെന്ന അഭിപ്രായ സർവേകളെ മണി തളളി. ഇടുക്കിയിൽ അഞ്ച് മണ്ഡലങ്ങളിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾ ജയിക്കും. തൊടുപുഴയിൽ പി ജെ ജോസഫ് തോൽക്കുമെന്നും മണി പറഞ്ഞു.
എൻ ഡി എ സ്ഥാനാർത്ഥികളുടെ പത്രിക തളളിയതിനു പിന്നിൽ രമേശ് ചെന്നിത്തലയാണ്. ബി ജെ പിയുമായി അടുത്ത ബന്ധമാണ് രമേശ് ചെന്നിത്തലക്ക് ഉളളതെന്നും എം എം മണി കുറ്റപ്പെടുത്തി. പോളിംഗ് ബൂത്തിലേക്ക് പോകാൻ നേരത്ത് വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിക്കുന്ന ചെന്നിത്തലയുടെ നിലപാട് വിഡ്ഢിത്തരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.