KERALA
ചാരായം വാറ്റുന്നതിനുള്ള കോട കലക്കി സൂക്ഷിച്ചിരുന്നത് മൊബൈല്‍ മോര്‍ച്ചറിക്കകത്ത്. ആംബുലൻസ് ഡ്രൈവർ പിടിയിൽ

അടൂര്‍: മോര്‍ച്ചറിയില്‍നിന്നുള്ള സ്പിരിറ്റെടുത്താണ് ചാരായമുണ്ടാക്കുന്നതെന്ന് കുടിയന്മാരുടെ മനസ്സ് മാറ്റാനായി മുമ്പ് പറഞ്ഞിരുന്നു. പക്ഷേ, അടൂരില്‍ സംഗതി ഏറെക്കുറെ യാഥാര്‍ഥ്യമായി. സ്പിരിറ്റല്ല, നാടന്‍ചാരായം വാറ്റുന്നതിനുള്ള കോട ഇവിടെ കലക്കി സൂക്ഷിച്ചിരുന്നത് മൊബൈല്‍ മോര്‍ച്ചറിക്കകത്ത്.
അടൂരിലെ ആംബുലന്‍സിന്റെ ഉടമയും ഡ്രൈവറുമായ കണ്ണംകോട് കൊണ്ടങ്ങാട്ട് താഴേതില്‍ പുത്തന്‍വീട്ടില്‍ അബ്ദുള്‍ റസാഖിന്റെ (33) വീട്ടില്‍ അനധികൃതമായി ചാരായം വാറ്റുന്നതായാണ് ശനിയാഴ്ച അടൂര്‍ ഡിവൈ.എസ്.പി. ബി.വിനോദിന് രഹസ്യവിവരം കിട്ടിയത്. സി.ഐ. ബി.സുനുകുമാര്‍, വനിതാ എസ്.ഐ. നിത്യാസത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍, റസാഖ് താമസിക്കുന്ന കണ്ണംകോട്ടെ വീട്ടിലെത്തി.
തൊട്ടടുത്തുള്ള ഇയാളുടെതന്നെ പഴയ വീട്ടില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, പ്രവീണ്‍, ജയരാജ് എന്നിവര്‍ വേഷം മാറി വാറ്റുചാരായം വാങ്ങാനും ചെന്നു. ഇവിടെ ആ സമയം ഗ്യാസ് അടുപ്പില്‍ ചാരായം വാറ്റുകയായിരുന്നു. കൈയോടെതന്നെ എല്ലാം പൊക്കി.
തുടര്‍ന്നുള്ള തിരച്ചിലിലാണ് ‘മോഡേണ്‍ കോടകലക്ക്’ കണ്ടത്. 150 ലിറ്ററോളം കോടയാണ് മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. അബ്ദുള്‍ റസാഖിനെയും ചാരായം വാറ്റിക്കൊണ്ടിരുന്ന സഹായി തമിഴ്‌നാട് സ്വദേശി അനീസിനെയും(46) അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സോബിന്‍ തമ്പി ഓടിരക്ഷപ്പെട്ടു.
മോര്‍ച്ചറിക്കുപുറമേ കലത്തിലും വീപ്പയിലുമായി 20 ലിറ്റര്‍ കോടയും പത്ത് ലിറ്റര്‍ ചാരായവും കണ്ടെത്തി. ലോക്ഡൗണ്‍ സമയമായതിനാല്‍ ഒരു ലിറ്റര്‍ ചാരായം 2000 രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്.