KERALA
പി.കെ ശ്യാമളയെ അപമാനിച്ച 17 പേർക്കെതിരെ സി.പി.എം അച്ചടക്ക നടപടി

കണ്ണൂർ: മന്ത്രി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ അപമാനിച്ച 17 പേർക്കെതിരെ സി.പി.എം അച്ചടക്ക നടപടി. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭയുടെ മുൻ ചെയർ പേഴ്സണുമായ പി.കെ. ശ്യാമളയെ സൈബറിടങ്ങളിൽ അപമാനിച്ചതിനാണ് 17 പേർക്കെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതിൽ 15 പേർക്ക് പരസ്യ ശാസനയുണ്ട്. രണ്ടു പേരെ സസ്പെൻഡും ചെയ്തു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി പരിധിയിൽ പെടുന്ന 17 പേർക്കെതിരേയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കാണ് നടപടി. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്കാധാരം. കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്യുന്നത്. ഇതിൽ പി. കെ ശ്യാമളയ്ക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണിൽ നിന്നു ഉയർന്നിരുന്നു. പാർട്ടിക്കുള്ളിലും ഇത് ചർച്ചയായി. ഇതിന് പിന്നാലെ പി.കെ. ശ്യാമളയ്ക്കെതിരേ സൈബറിടങ്ങളിൽ വ്യാപകമായ രീതിയിൽ മോശമായ ഭാഷയിൽ കമന്റിട്ടു എന്നതാണ് ആരോപികപ്പെട്ട കുറ്റം.
എ.എൻ ഷംസീർ എം.എൽ.എ, ടി.ഐ മധുസൂദനൻ, എൻ. ചന്ദ്രൻ തുടങ്ങിയ മൂന്ന് നേതാക്കളെ വെച്ച് അന്വേഷണ കമ്മീഷൻ പാർട്ടി രൂപീകരിച്ചിരുന്നു. അന്വേഷണത്തിന് ശേഷമാണ് നടപടി.