KERALA
ശബരിമല തീർത്ഥാടനത്തിന് ആദ്യ ദിവസങ്ങളിൽ 25,000 പേർക്ക് ദർശനാനുമതി

ശബരിമല: ശബരിമലയിൽ തീർത്ഥാടനത്തിന് ആദ്യ ദിവസങ്ങളിൽ 25,000 പേർക്ക് ദർശനത്തിന് അനുമതി നൽകാൻ തീരുമാനം. പമ്പാ സ്നാനത്തിന് അനുമതി നൽകാനും ഇന്ന് ചേർന്ന അവലോകനസമിതി തീരുമാനിച്ചു.
വെർച്വൽ ക്യൂ സംവിധാനത്തിലൂടെയായിരിക്കും ഇത്തവണയും തീർത്ഥാടകരെ ദർശനത്തിന് അനുവദിക്കുക. രജിസ്ട്രേഷൻ ബുക്കിങ് കൂട്ടാനും അനുമതി നൽകും.
വെർച്വൽ ബുക്കിങ് ഇല്ലാതെ ഏതെങ്കിലും ഭക്തർ എത്തിയാലും സ്പോട്ടിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്‌ത് ദർശനത്തിന് അനുമതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം സന്നിധാനത്ത് വിരിവെക്കാൻ ഇത്തവണയും അനുമതിയില്ല. താമസിക്കാൻ മുറികൾ അനുവദിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. മുതിർന്നവർക്ക് ദർശനത്തിന് രണ്ട് ഡോസ് വാക്‌സിൻ അല്ലെങ്കിൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ വാഹനത്തിന് നിലയ്ക്കൽ വരെ മാത്രമാണ് പോകാൻ അനുമതിയുള്ളത്. അവിടെ നിന്നും കെഎസ്ആർടിസിയിൽ പമ്പയിലേക്ക് പോകാം.