KERALA
നോക്കുകൂലി എന്ന വാക്ക് ഇനി കേരളത്തിൽ കേട്ടുപോകരുതെന്ന് ഹൈക്കോടതി

കൊച്ചി: നോക്കുകൂലി എന്ന വാക്ക് ഇനി കേരളത്തിൽ കേട്ടുപോകരുതെന്ന് ഹൈക്കോടതി .ഇത് തുടച്ചുനീക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് കേരളത്തിലെ നോക്കുകൂലി സമ്പ്രദായത്തിനെരേ കടുത്ത വിമർശനം നടത്തിയത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലത്തെ ഒരു ഹോട്ടൽ ഉടമ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി വിമർശനം.
ശക്തമായ താക്കീതാണ് നോക്കുകൂലി വിഷയത്തിൽ ഹൈക്കോടതി നൽകിയിരിക്കുന്നത്. നോക്കുകൂലി സമ്പ്രദായം കേരളത്തിൽനിന്ന് തുടച്ചിനീക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നോക്കുകൂലി ചോദിക്കുന്നവർക്കെതിരേ കൊടിയുടെ നിറം നോക്കാതെ നടപടി വേണം. കേരളത്തിലേക്ക് വരാൻ നിക്ഷേപകർ ഭയക്കുന്നുണ്ട്. ഈ സാഹചര്യം മാറണമെന്നും കോടതി ഓർമ്മിപ്പിച്ചു.കേരളത്തിൽ ഒരു മിലിറ്റന്റ് ട്രേഡ് യൂണിയനിസം നടക്കുന്നുവെന്ന പ്രതിച്ഛായയുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തൊഴിലുടമ തൊഴിൽ നിഷേധിച്ചാൽ ചുമട്ടുതൊഴിലാളി ബോർഡിനെയാണ് സമീപിക്കേണ്ടത്. തൊഴിൽ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ല. വി.എസ്.എസ്.സിയിലേക്കുള്ള ചരക്കുകൾ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.