KERALA
കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം ; തലകുനിച്ച് കേരളം.സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷം..
പിടിയിലായ പ്രതി നൗഫൽ കൊലക്കേസ് പ്രതിയാണ്. സമീപകാല കോവിഡ് പ്രവർത്തനങ്ങളിൽ ഇയാൾ സജീവമായി പങ്കെടുത്തിരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പോലീസ് അന്വേഷിച്ചുവരികയാണ്.
കോവിഡ് രോഗിയായ 20കാരിയെ ആംബുലൻസിൽ വെച്ച് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. 108 ആംബുലൻസ് ഡ്രൈവർ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂരിൽ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയർ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് പീഡനം നടന്നത്. ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇറക്കാനാണ് ആരോഗ്യവകുപ്പ് അധികൃതർ ആംബുലൻസ് ഡ്രൈവർക്ക് നിർദേശം നൽകിയിരുന്നത്. ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി, പീഡനത്തിനിരയായ 20കാരിയുമായി ഇയാൾ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് യാത്ര തുടർന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ചികിത്സാകേന്ദ്രത്തിൽ എത്തിയ ശേഷം പെൺകുട്ടി പോലീസിൽ വിവരമറിയിച്ചു. രാത്രി തന്നെ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേതുടർന്ന് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ പ്രതി നൗഫൽ കൊലക്കേസ് പ്രതിയാണ്. സമീപകാല കോവിഡ് പ്രവർത്തനങ്ങളിൽ ഇയാൾ സജീവമായി പങ്കെടുത്തിരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പോലീസ് അന്വേഷിച്ചുവരികയാണ്. പെൺകുട്ടിയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. കോവിഡ് പോസിറ്റീവ് ആയ പെൺകുട്ടിയെ ചികിത്സാ കേന്ദ്രത്തിലെ പ്രത്യേക മുറിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ നടപടികൾ ഇന്നുണ്ടാകും. പിടിയിലായ നൗഫലിനേയും ക്വാറന്റിനിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊലക്കേസ് പ്രതി ആംബുലൻസ് ഡ്രൈവറായ സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
