KERALA
പച്ചക്കറി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ

തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് സർക്കാർ വാങ്ങുന്ന പച്ചക്കറികൾ എത്തിയതായി കൃഷി മന്ത്രി പി പ്രസാദ് പ്രതികരിച്ചു. ഹോർട്ടികോർപ്പ്, വിഎഫ്പിസികെ ഔട്ട്ലെറ്റുകൾ വഴി കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.
അയൽ സംസ്ഥാനങ്ങളിലെ പ്രളയമാണ് പച്ചക്കറി വിലക്കയത്തിന് കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കുക. വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു.
ഇന്ധന വിലവർധനയുടെ പേരുപറഞ്ഞ് ഇടനിലക്കാർ ഇരട്ടിവിലയ്ക്കാണ് കേരളത്തിൽ പച്ചക്കറികളെത്തിച്ചു വിൽക്കുന്നത്. പൊള്ളാച്ചിയിൽ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റർ പിന്നിട്ട് പാലക്കാടെത്തുമ്പോൾ 120 രൂപയാണ് ഈടാക്കുന്നത്.
ഇന്ധന വില വിലവർധനയാണ് ഹോട്ടികോർപ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് പച്ചക്കറിയുടെ വിലവർദ്ധനവ് പിടിച്ച് നിർത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.