KERALA
ലോകായുക്ത വിചാരിച്ചാൽ ഒരു സർക്കാരിനെ കേരളത്തിൽ ഇല്ലാതാക്കാൻ കഴിയുമെന്ന് കോടിയേരി

തിരുവനന്തപുരം∙ കോവിഡ് വ്യാപനം ഈ രീതിയിൽ തുടർന്നാൽ സിപിഎം സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും മാറ്റേണ്ടി വരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനം മാറ്റുന്ന കാര്യത്തിൽ ഫെബ്രുവരി രണ്ടാമത്തെ ആഴ്ച തീരുമാനമെടുക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കേണ്ടവരെയെല്ലാം പങ്കെടുപ്പിക്കാൻ കഴിയില്ലെങ്കിൽ സമ്മേളനം മാറ്റേണ്ടി വരും. ഇപ്പോൾ ഇതു സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ല. സമ്മേളനങ്ങൾക്കു മുന്നോടിയായുള്ള പരിപാടികൾ കോവിഡ് മാനദണ്ഡം അനുസരിച്ച് നടത്തുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ലോകായുക്ത വിചാരിച്ചാൽ ഒരു സർക്കാരിനെ കേരളത്തിൽ ഇല്ലാതാക്കാൻ കഴിയും. അതിനെതിരെ അപ്പീൽ നൽകാൻ പോലും കഴിയില്ല.ലോകായുക്ത ആക്ട് എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതാണ്. മറ്റു സംസ്ഥാനങ്ങളിലും ഇതേ രീതിയിൽ ആക്ട് നിലവിലുണ്ട്. അവിടങ്ങളിലെ അനുഭവം പരിശോധിച്ച് ചില മാറ്റം വേണമെന്ന് മുൻ എജി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. നിലവിലെ നിയമത്തിൽ ഭരണഘടനാ പ്രശ്നങ്ങളുണ്ടെന്ന് എജി ചൂണ്ടിക്കാട്ടിയപ്പോൾ ആ നിയമോപദേശത്തിനു പ്രസക്തിയുണ്ടെന്നാണ് സർക്കാർ വിലയിരുത്തിയത്.അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്നും കോടിയേരി പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് എജിയുടെ നിർദേശം ലഭിച്ചതെന്നും മന്ത്രിമാർക്കെതിരെ ലോകായുക്തയ്ക്കു പരാതി ലഭിച്ച സാഹചര്യത്തിലല്ല ഭേദഗതിയെന്നും കോടിയേരി പറഞ്ഞു.
അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഗാനരചയിതാവ് റഫീക്ക് അഹമ്മദിനെതിരെയുള്ള സൈബർ ആക്രമണം ശരിയല്ല. സിപിഎം പ്രവർത്തകർ ആശയപ്രചാരണത്തിനാണ് സമൂഹ മാധ്യമത്തിൽ ഇടപെടേണ്ടത്. ഇത്തരം പ്രതികരണങ്ങളിൽ പാർട്ടിക്കു ബന്ധമില്ലെന്നും കോടിയേരി പറഞ്ഞു.
ഇന്നത്തെ സി.പി.എം സെക്രട്ടറിയേറ്റ് കോവിഡിനെക്കുറിച്ചാണ് മുഖ്യമായും ചർച്ച ചെയ്തത്. പ്രതിരോധവും രക്ഷാപ്രവർത്തനവും കാര്യക്ഷമമാക്കണമെന്ന അഭിപ്രായം ഉണ്ടായി. പ്രതിരോധ പ്രവർത്തനങ്ങളിൽ സിപിഎം പ്രവർത്തകർ സജീവമാകണമെന്നും ബ്രാഞ്ചുകൾ കേന്ദീകരിച്ച് പ്രവർത്തനങ്ങൾ നടത്തണമെന്നും കോടിയേരി പറഞ്ഞു. സമൂഹ അടുക്കള ആവശ്യമായ സ്ഥലത്ത് അവ സ്ഥാപിച്ച് വീടുകളിൽ ഭക്ഷണം എത്തിക്കണം. വാർഡുതല സമിതികൾ വീണ്ടും സജീവമാക്കണമെന്നും ഇതു സംബന്ധിച്ച നിർദേശം കൊടുക്കുമെന്നും കോടിയേരി പറഞ്ഞു.