Connect with us

Crime

ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും റഷ്യ വിലക്കേര്‍പ്പെടുത്തി

Published

on

മോസ്‌കോ: റഷ്യയുക്രൈന്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇന്റര്‍നെറ്റ് പോര്‍മുഖത്തും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേര്‍പ്പെടുത്തി. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ തടയാന്‍ ഇരുപക്ഷവും ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ, റഷ്യയില്‍ വാര്‍ത്താചാനലുകള്‍ സംപ്രേഷണം നിര്‍ത്തി. ബിബിസിയും സിഎന്‍എന്നുമാണ് റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. യുദ്ധവാര്‍ത്തകള്‍ക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് നടപടി. ബ്ലൂംബെര്‍?ഗ് ന്യൂസും റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി.
യുദ്ധം മൂന്ന് തലങ്ങളിലാണ് നടക്കുന്നത്. യുക്രെയ്ന്‍ നഗരങ്ങളില്‍ നടക്കുന്ന രക്തരൂക്ഷിതമായ പോരാട്ടമാണ് ഒന്നാം തലം, രണ്ടാം തലം സാമ്പത്തിക മേഖലയിലാണ്. റഷ്യയെ ഉപരോധങ്ങളേര്‍പ്പെടുത്തി ശ്വാസം മുട്ടിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍. മൂന്നാം പോര്‍മുഖം ഇന്റര്‍നെറ്റാണ്. വാര്‍ത്തയേത് വ്യാജവാര്‍ത്തയേതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ് വിവരങ്ങള്‍. യുക്രൈന്‍ ആക്രമണം ന്യായീകരിച്ച് കൊണ്ടുള്ള റഷ്യന്‍ പ്രോപഗണ്ട ഒരു വശത്ത്. അതിനിടം നല്‍കാതിരിക്കാന്‍ യുക്രൈന്‍ ചെറുത്തുനില്‍പ്പിനെ പെരുപ്പിച്ച് കാട്ടിയും സെലന്‍സ്‌കിയെ ഹീറോയാക്കിയും നടക്കുന്ന പടിഞ്ഞാറന്‍ ക്യാമ്പയിന്‍ മറുവശത്ത്.
റഷ്യയെ മോശമാക്കുന്ന വാര്‍ത്തകളോട് പുടിന് താല്‍പര്യമില്ല, അത് പരക്കുന്നത് തടയാന്‍ രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ട്വിറ്ററിലാണ് തുടങ്ങിയത്. ഇപ്പോള്‍ ഫേസ്ബുക്കും വിലക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തെക്കുറിച്ചുള്ള റഷ്യന്‍ ന്യായീകരണങ്ങളെ ചെറുക്കാന്‍ അവിടെ നിന്നുള്ള മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍. റഷ്യന്‍ സേനയ്‌ക്കെതിരെ ‘ വ്യാജ’ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുത്താണ് പുടിന്റെ മറുപടി. ബിബിസി റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ ഈ ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്.
ഇന്റര്‍നെറ്റില്‍ നിന്ന് തന്നെ റഷ്യയെ പുറത്താക്കണമെന്ന് യുക്രെയ്ന്‍ ഇതിനിടെ ട്വിറ്ററിലൂടെ Internet Corporation for Assigned Names and Numbers നോട് ആവശ്യപ്പെട്ട് കളഞ്ഞു. യോജിക്കുന്നില്ലെന്നും,ഇത്തരം വിഷയങ്ങളില്‍ ഇടപെടാനാകില്ലന്നുമാണ് ഇതിന് ഐകാന്‍ നല്‍കിയ മറുപടി. റഷ്യന്‍ വെബ് സൈറ്റുകള്‍ക്കെതിരായ ഹാക്കര്‍മാരുടെ യുദ്ധവും ഒരു വശത്ത് തുടരുന്നു. റഷ്യന്‍ ഉപഗ്രഹങ്ങളെ വരെ ഉന്നം വയ്ക്കുകയാണ് അനോണിമസ് അടക്കമുള്ള സംഘടനകള്‍.

Continue Reading