Crime
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ലിഫ് ഹൗസിൽ

തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ലിഫ് ഹൗസിൽ പരിശോധനക്കെത്തി. പരാതിക്കാരിക്കൊപ്പം സിബിഐ ഇൻസ്പെക്ടർ നിബുൽ ശങ്കറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോളാർ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐയ്ക്ക് വിട്ടത്. ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. എന്നാൽ അന്വേഷണത്തിൽതെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്ന് റിപ്പോർട്ട് നൽകിയിരുന്നത്.