Crime
വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നത് തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

കൊല്ലം: കൊല്ലം നിലമേലിൽ വിസ്മയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നത് തെളിയിക്കുന്ന വിസ്മയയുടെ ശബ്ദ സന്ദേശമാണ് പുറത്തെത്തിയിരിക്കുന്നത്. ഭർത്താവ് കിരൺ കുമാർ മർദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അച്ഛനോട് വിസ്മയ പറയുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. കിരൺ കുമാറിന്‍റെ വീട്ടിൽ നിൽക്കാനാകില്ലെന്നും എനിക്ക് സഹിക്കാൻ സാധിക്കില്ലെന്നുമാണ് വിസ്മയയുടെ വെളിപ്പെടുത്തൽ.
തന്നെ ഇവിടെ നിര്‍ത്തിയിട്ട് പോകുകയാണെങ്കില്‍ ഇനി ആരും തന്നെ കാണില്ലെന്ന് വരെ വിസ്മയ അച്ഛനോട് പറയുന്നുണ്ട്. തനിക്ക് വീട്ടിലേക്ക് വരണമെന്ന് പറയുന്ന വിസ്മയയോട് ഇങ്ങോട്ട് വന്നോളൂ എന്ന് അച്ഛന്‍ പറയുന്നുണ്ട്. തന്നെ കിരണ്‍ കുമാര്‍ മര്‍ദിക്കുമെന്നും തനിക്ക് പേടിയാകുന്നുവെന്നും ഇറങ്ങിപ്പോകാന്‍ വരെ പറയുന്നുവെന്നും വിസ്മയ പറയുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ദേഷ്യം വരുമ്പോള്‍ പറയുന്നതാണെന്നും എല്ലാവരും ഇങ്ങനെയാകാമെന്നും പറഞ്ഞ് അച്ഛന്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതായി ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം.
അതേസമയം, കേസിൽ വിധി പ്രഖ്യാപനം നാളെ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ സുജിത്താണ് നാളെ വിധി പ്രഖ്യാപനം നടത്തുക. വിസ്മയയുടെ ഭര്‍ത്താവായിരുന്ന കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി. വിസ്മയ മരിച്ച് ഒരു വര്‍ഷം തികയും മുമ്പാണ് കേസില്‍ വിധി വരുന്നത്. പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണിനെതിരെ സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.