Connect with us

KERALA

കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാണിക്കുന്നത് അനുസരിച്ച് പ്രതികളെ പിടികൂടുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന് കോടിയേരി

Published

on

തിരുവനന്തപുരം:  വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവം അത്യന്തം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തത്. ഇത്തരം സംഭവങ്ങള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണ് ചെയ്യുകയെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ അക്രമസംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്. എസ്എഫ്‌ഐ ആക്രമണകാരികളുടെ പ്രസ്ഥാനമാണ്. ഭീകരവാദികളുടെ സംഘടനയാണ്. ഇത്തരത്തില്‍ വലിയതോതിലുള്ള പ്രചാരവേല നടക്കുകയാണ്. 36 എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. അത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് മുന്‍പില്‍ തകര്‍ന്നുപോകാത്ത പ്രസ്ഥാനമാണ് എസ്എഫ്‌ഐയുടേതെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാണിക്കുന്നത് അനുസരിച്ച് പ്രതികളെ പിടികൂടുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന് പൊലീസിന് കോടിയേരി മുന്നറിയിപ്പ് നല്‍കി. 34 പേരാണ് നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്നത്. ഇതില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ആളുകളെ പിടികൂടുന്നതില്‍ തെറ്റില്ല. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാണിക്കുന്നത് അനുസരിച്ച് പ്രതികളെ പിടികൂടുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ല. ഇക്കാര്യത്തില്‍ കരുതല്‍ വേണം. പൊലീസ് കൂടുതല്‍ ശ്രദ്ധിക്കണമെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റു ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാവാന്‍ പാടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി കോടിയേരി അറിയിച്ചു. സമാധാനപരമായി പ്രതിഷധിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇതില്‍ നിയന്ത്രണം വേണം. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം.  വയനാട്ടിലെ സംഭവവികാസങ്ങളുടെ മറവില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

Continue Reading